ഹൈദരബാദ്: കാമുകനോടൊപ്പം ആശുപത്രിയിലെത്തി ഏഴ് മാസം പ്രായമുള്ള ഗര്‍ഭച്ഛിദ്രം നടത്തിയ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിനി അമിത രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചു. 19 വയസ്സുള്ള വിദ്യാര്‍ത്ഥി ഗര്‍ഭച്ഛിദ്രത്തിനായി ഹൈദരബാദിലെ സ്വകാര്യ നഴ്‌സിംഗ് ഹോമില്‍ തന്റെ കാമുകനൊപ്പം എത്തുകയായിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥിനിയുടെ ഗര്‍ഭാവസ്ഥയെപ്പറ്റി തങ്ങള്‍ക്ക് അറിയില്ലെന്നും പെണ്‍കുട്ടിയുടെ മരണത്തില്‍ പൊലീസില്‍ പരാതിപ്പെട്ടുവെന്നും രക്ഷിതാക്കള്‍ പറഞ്ഞു.

രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് നഴ്‌സിംഗ് ഹോമിലെ ഡോക്ടറെയും പെണ്‍കുട്ടിയുടെ കാമുകന്‍ മധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മധുവിനെതിരെ വഞ്ചനാ കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന മധു, ഈ ബന്ധത്തിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. 

തുടര്‍ന്ന് ഹൈദരബാദിലെ വനസ്താലിപുരത്തുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുട്ടിയുമായെത്തിയ മധു ഗര്‍ഭച്ഛിദ്രത്തിനായി ഡോക്ടറില്‍ നിന്നും ഗുളിക വാങ്ങിനല്‍കുകയായിരുന്നു. തുടര്‍ന്ന് ഗുളിക കഴിച്ച പെണ്‍കുട്ടി ഞായറാഴ്ച അനിയന്ത്രിതമായ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് മരിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ ഗര്‍ഭച്ഛിദ്രത്തിനായി മധുവില്‍ നിന്നും ഡോക്ടര്‍ 20,000 രൂപയാണ് വാങ്ങിയത്. രാജ്യത്ത് ഗര്‍ഭച്ഛിദ്രം നിയമപരമായി നിരോധിച്ചിട്ടുണ്ട്, എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ 20 ആഴ്ചവരെ പഴക്കമുള്ള ഗര്‍ഭ ഛേദനം രാജ്യത്ത് നിയമപരമായി അനുവദിച്ചിട്ടുണ്ട്.