തനിക്ക് മാത്രമേ പറയാൻ ധൈര്യമുണ്ടായിരുന്നുള്ളൂവെന്നും ഊർമ്മിള ഉണ്ണി.
കൊച്ചി: ദിലീപിനെ തിരിച്ചെടുക്കണമെന്ന ചര്‍ച്ച അമ്മ യോഗത്തില്‍ നടന്നിരുന്നുവെന്ന പരോക്ഷ സൂചനയുമായി നടി ഊര്‍മ്മിള ഉണ്ണി. ധൈര്യമുള്ളതുകൊണ്ട് താനാണ് വിഷയം ഉന്നയിച്ചത്. തനിക്ക് മാത്രമേ പറയാൻ ധൈര്യമുണ്ടായിരുന്നുള്ളൂവെന്നും ഊർമ്മിള ഉണ്ണി. നടി ആക്രമിക്കപ്പെട്ടുവെന്നതിൽ ആര് പറയുന്നതാണ് സത്യമെന്നറിയില്ലെന്നും സംഭവത്തിലെ യാഥാര്‍ത്ഥ്യം എന്താണെന്ന് ഇനിയും അറിയില്ലെന്നും ഊര്‍മ്മിള ഉണ്ണി കോഴിക്കോട് പറഞ്ഞു.
നേരത്തെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പുറത്താക്കിയ നടന്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ 'അമ്മ' മാസങ്ങള്‍ക്ക് മുമ്പേ തീരുമാനിച്ചിരുന്നതായി തെളിയിക്കുന്ന രേഖകള്‍ പുറത്തായിരുന്നു. 'അമ്മ'യുടെ കഴിഞ്ഞ ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിലാണ് ദിലീപിനെ തിരിച്ചെടുക്കാന്‍ നേരത്തെ തീരുമാനമെടുത്തിരുന്നു എന്ന് വ്യക്തമാക്കുന്നത്. ഈ വാര്‍ത്തയോട് പ്രതികരിക്കവേയാണ് ദിലീപിനെ തിരിച്ചെടുക്കാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നതായി നടി ഊര്‍മ്മിളാ ഉണ്ണി വെളിപ്പെടുത്തിയത്.
ഇതോടെ താരങ്ങള്‍ ജനറല്‍ ബോര്‍ഡിയില്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ദിലീപിനെ തിരിച്ചെടുത്തതെന്ന 'അമ്മ'യുടെ വാദമാണ് പൊളിഞ്ഞത്. കഴിഞ്ഞ വര്‍ഷം മമ്മൂട്ടിയുടെ വീട്ടില്‍ വച്ച് ചേര്‍ന്ന അവൈലബിള്‍ എക്സിക്യൂട്ടീവ് യോഗത്തിലാണ് ദിലീപിനെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്. തൊട്ടുപിന്നാലെ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗം ഈ തീരുമാനം മരവിപ്പിച്ചു. പുറത്താക്കിയ നടപടിക്ക് നിയമ സാധുതയില്ലെന്ന കാരണത്താലാണ് തീരുമാനം റദ്ദാക്കാന്‍ തീരുമാനിച്ചതെന്ന് സെക്രട്ടറി ഇടവേള ബാബു തയാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു.
