അര്‍ജന്‍റീനയെ മറികടന്ന് ഗ്രൂപ്പ് കടമ്പ കടക്കുമെന്ന് ഐസ്‍ലാന്‍റ് താരം

മോസ്കോ: ലിയോണല്‍ മെസിയുടെ അര്‍ജന്‍റീന ഉള്‍പ്പെടുന്ന ഡി ഗ്രൂപ്പില്‍ ഇന്ന് മരണക്കളികളാണ് നടക്കാന്‍ പോകുന്നത്. ക്രൊയേഷ്യ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചപ്പോള്‍ മറ്റുള്ള മൂന്ന് ടീമുകള്‍ക്കും ഫലം അനുകൂലമാക്കിയാല്‍ ഗ്രൂപ്പ് കടമ്പ കടക്കാമെന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. അര്‍ജന്‍റീന നെെജീരിയയോടും ഐസ്‍ലാന്‍റ് ക്രൊയേഷ്യയോടും ഏറ്റുമുട്ടും. മെസിപ്പടയ്ക്ക് ജയിച്ചാല്‍ മാത്രം കാര്യമില്ല, ഐസ്‍ലാന്‍റ് ക്രൊയേഷ്യയോട് തോല്‍ക്കുകയും വേണമെന്നാണ് അവസ്ഥ.

ആദ്യ കളിയില്‍ രണ്ടു വട്ടം ലോക ചാമ്പ്യന്മാരായ അര്‍ജന്‍റീനയെ സമനിലയില്‍ തളച്ചതിന്‍റെ ആവേശം ഇനിയും ചോരാത്ത ഐസ്‍ലാന്‍റ് ക്രൊയേഷ്യയെ പൂട്ടാമെന്നുള്ള വിശ്വാസത്തിലാണ്. കഴിഞ്ഞ വര്‍ഷം ലോകകപ്പ് യോഗ്യത പോരാട്ടത്തില്‍ ക്രൊയേഷ്യയെ തോല്‍പ്പിച്ച മേന്മയും ഐസ്‍ലാന്‍റിന് പറയാനുണ്ട്. അന്ന് തോല്‍പ്പിച്ചതില്‍ നിന്ന് ഏറെ മാറ്റമൊന്നും അവര്‍ക്ക് വന്നിട്ടില്ലെന്ന് ഐസ്‍ലാന്‍റ് താരം ജില്‍ഫി സിഗ്രൂഡ്സണ്‍ പറയുന്നു.

അതില്‍ നിന്ന് ഏറെ വ്യത്യസ്തമായ മത്സരമാണ് നടക്കാനുള്ളത്. പക്ഷേ, അവരെ തോല്‍പ്പിക്കാന്‍ പറ്റുമെന്ന് ഞങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അവരുടെ മുന്നേറ്റ നിരയും പ്രതിരോധവും ശക്തമാണ്. പക്ഷേ, വിജയം നേടാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഗ്രൂപ്പ് കടമ്പ കടക്കാന്‍ പറ്റിയാല്‍ ഞങ്ങളുടെ ഏറ്റവും വലിയ നേട്ടമായിരിക്കും അത്. ഐസ്‍ലാന്‍റിലെ യുവതലമുറയ്ക്ക് പ്രചോദനം ആകാനും സാധിക്കും. എന്‍റെ ചെറുപ്പത്തില്‍ അങ്ങനെയൊന്നും ആയരുന്നില്ല കാര്യങ്ങള്‍. അതിനെല്ലാം മാറ്റം വരുത്താന്‍ സാധിക്കും. അത് വലിയ ഉത്തേജനമാകും. അര്‍ജന്‍റീനയെ മറികടന്ന് ഗ്രൂപ്പില്‍ നിന്ന് മുന്നേറാന്‍ സാധിക്കുമെന്നും സിഗ്രൂഡ്സണ്‍ പറഞ്ഞു.