സൈനികര്‍ക്ക് നേരെയുളള ഇത്തരം ആക്രമണങ്ങള്‍ക്ക് തീവ്രവാദികള്‍ക്ക് നേരെ കടുത്ത നടപടി എടുക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണം

പൂഞ്ച്: സഹോദരനെ കൊന്നവരെ തകര്‍ക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെങ്കില്‍ താന്‍ അത് ചെയ്യാമെന്ന് പുല്‍മാവയില്‍ നിന്ന് തട്ടിക്കൊണ്ട പോയി ക്രൂരമായി കൊല ചെയ്യപ്പെട്ട സൈനികന്റെ സഹോദരന്‍. ഇന്ത്യന്‍ സൈനികര്‍ക്ക് നേരെയുളള ഇത്തരം ആക്രമണങ്ങള്‍ക്ക് തീവ്രവാദികള്‍ക്ക് നേരെ കടുത്ത നടപടി എടുക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്ന് ഔറഗസേബിന്റെ സഹോദരന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അതിന് തയ്യാറാകാത്ത പക്ഷം നൂറ് തീവ്രവാദികളെയെങ്കിലും താന്‍ വകവരുത്താന്‍ തയ്യാറാണെന്നും ഔറഗസേബിന്റെ സഹോദരന്‍ പറഞ്ഞു. 

പുല്‍മാവയില്‍ നിന്ന് തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സൈനികന്‍ ഔറഗസേബിന്റെ സംസ്കാരം പൂര്‍ണ ഔദ്യോഗിക ബഹുമതിയോടെ ഇന്നലെ നടന്നിരുന്നു. ഈദ് ആഘോഷങ്ങള്‍ക്കായി വീട്ടിലേക്ക് തിരിച്ച ഔറഗസേബിന്റെ മൃതദേഹമാണ് ഈദ് ദിനം വീട്ടിലെത്തിയത്. 

44 രാഷ്ട്രീയ റൈഫിള്‍സില്‍ ഭാഗമായിരുന്ന ഔറംഗസേബിനെ ക്രൂര പീഡനത്തിന് ഇരയാക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. സൈന്യത്തിലെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും പോസ്റ്റിങിന്റെ വിവരങ്ങളും സഹപ്രവര്‍ത്തകരുടെ വിവരങ്ങളും തിരക്കിയായിരുന്നു സൈനികനെ ക്രരമായി ഉപദ്രവിച്ചത്. കശ്മീരിലെ ഷോപ്പിയാനില്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനത്തിനായി നിയോഗിച്ചിരുന്ന 44 രാഷ്ട്രീയ റൈഫിള്‍സില്‍ ഭാഗമായിരുന്നും ഔറഗസേബ്.

നേരത്തെ ഔറഗസേബിന്റെ പിതാവും തീവ്രവാദികള്‍ക്ക് നേരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ജമ്മുകശ്മീരിലെ പുല്‍മാവയില്‍ നിന്നാണ് സൈനികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി വെടിവച്ചു കൊന്നത്. വെടിയേറ്റ് രക്തത്തില്‍ കുളിച്ച സൈനികന്റെ മൃതദേഹം തിരച്ചിലില്‍ കണ്ടെത്തുകയായിരുന്നു. കഴുത്തിലും തലയിലുമായി വെടിയേറ്റ നിലയില്‍ ആയിരുന്നു സൈനികന്റെ മൃതദേഹം കണ്ടെത്തിയത്