പിഎസ്‍സി ഉദ്യോഗാര്‍ത്ഥികളും പിരിച്ചുവിട്ട താല്‍ക്കാലിക കണ്ടക്ടര്‍മാരും നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. 

കൊച്ചി: നിയമം അനുവദിച്ചാല്‍ കെഎസ്ആര്‍ടിസിയില്‍ താത്‍കാലിക കണ്ടക്ടര്‍മാരെ നിയമിക്കാമെന്ന് ഹൈക്കോടതി. പിഎസ്‍സി ഉദ്യോഗാര്‍ത്ഥികളും പിരിച്ചുവിട്ട താല്‍ക്കാലിക കണ്ടക്ടര്‍മാരും നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. 

പിഎസ്‍സിയിലൂടെ അല്ലാത്ത എല്ലാ നിയമനങ്ങളും ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കെഎസ്ആര്‍ടിസിക്ക് ഇപ്പോഴത്തേ പ്രശ്നം മറികടക്കാന്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി കണ്ടക്ടര്‍മാരെ നിയമിക്കാം. നിയമം അനുവദിച്ചാല്‍ മാത്രമേ എം പാനല്‍ കണ്ടക്ടര്‍മാരെ നിയമിക്കാന്‍ സാധിക്കു എന്നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്.

180 ദിവസത്തിന് അപ്പുറത്തേക്ക് താത്കാലിക കണ്ടക്ടർമാരുടെ നിയമനം നീട്ടികൊണ്ടുപോയത് ചട്ടങ്ങളുടെ നഗ്നമായ ലംഘനം ആണെന്ന് വ്യക്തമാക്കിയാണ് ഇടക്കാല ഉത്തരവ്. പിഎസ്‍സി യിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾ കാത്തിരിക്കുമ്പോൾ മറ്റൊരു കോർപ്പറേഷനും താത്കാലിക ജീവനക്കാരുടെ നിയമനം നീട്ടികൊണ്ടുപോകില്ല. പിഎസ്‍സി വഴി അല്ലാതെയുള്ള എല്ലാ നിയമനവും ഭരണഘടനാ ലംഘനം ആണ്. 

താത്കാലിക കണ്ടക്ടർമാരെ പിരിച്ച് വിട്ടതിലൂടെ ഉണ്ടായ ഒഴിവിലേക്ക് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി പ്രതിസന്ധി പരിഹരിക്കുന്നത് വരെ നിയമനം നടത്താം. എന്നാൽ ഇപ്പോൾ പിരിച്ചു വിട്ട താത്കാലിക കണ്ടുക്ടർമാരെ നിയമിക്കുന്നത് നിയമം അനുവദിക്കുകയാണെങ്കിൽ മാത്രമേ കഴിയുകയുള്ളു എന്നും ഇടക്കാല ഉത്തരവിൽ കോടതി വ്യക്തമാക്കി. 

ഇവരിൽ 10 വർഷത്തിൽ കൂടുതൽ സർവീസ് ഉള്ളവർക്ക് ജോലിയിൽ തുടരാമെന്നും ഉത്തരവിലുണ്ട്. എംപ്ലോയ്‍മെന്‍റ് എക്സ്ചേഞ്ചില്‍ നിന്നുള്ള നിയമനം നീട്ടിക്കൊണ്ടുപോയി പിഎസ്‍സി വഴിയുള്ള നിയമനം നിയന്ത്രിക്കാൻ നിയമം അനുവദിക്കുന്നില്ലെന്നും കോടതി ഓർമ്മിപ്പിച്ചു.