നടന്നത് കൃത്യവിലോപം മാത്രമെന്നും ഐജി പറഞ്ഞു. 

കോട്ടയം: കെവിന്‍റെ കൊലപാതകത്തിന് പൊലീസ് സഹായം ചെയ്തതിന് തെളിവില്ലെന്ന് ഐജി വിജയ് സാഖറെ. നടന്നത് കൃത്യവിലോപം മാത്രമെന്നും ഐജി പറഞ്ഞു. 

അതേസമയം, കെവിന്‍ വധത്തില്‍ പ്രതികള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും വാളുകളും കണ്ടെത്തി. പ്രതി വിഷ്ണുവിന്‍റെ വീട്ടില്‍ നിന്നാണ് നാല് വാളുകളും ഫോണും കണ്ടെത്തിയത്. കെവിനെ റോഡില്‍ നിന്ന് താഴേക്ക് തള്ളിയിട്ടെന്ന് പ്രതികളായ നിയാസും റിയാസും വെളിപ്പെടുത്തി. കെവിന്‍ അവശനായിരുന്നുവെന്നും ഉരുണ്ട് താഴെപ്പോയെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു. ചാലിയേക്കരയില്‍ തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് പ്രതികളുടെ വെളിപ്പെടുത്തല്‍. തെളിവെടുപ്പിനിടെ പ്രതികളെ കൂകി വിളിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു. 

മുങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചെങ്കിലും അസ്വഭാവിക മരണത്തിനുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ കഴിയില്ലെന്ന് അന്വേഷണസംഘം വിശദമാക്കുന്നു. കെവിന്‍റെ ശരീരത്തിലെ മുറിവുകള്‍ സംശയം വര്‍ദ്ധിപ്പിക്കുന്നുണ്ട്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിദഗ്ധ അഭിപ്രായത്തിനായി മെഡിക്കല്‍ ബോര്‍ഡിന്റെ സഹായം തേടാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘമുള്ളത്.