ആലുവ ഡിജെ പാർട്ടിയിലെ മദ്യ വിതരണം: അഞ്ച് പേരെ അറസ്റ്റ് ചെയ്തു
ആലുവ ഡിജെ പാർട്ടിയിലെ മദ്യ വിതരണം ബുള്ളറ്റ് ഹുഡ് ക്ലബ്ബ് ഭാരവാഹികളാണ് അറസ്റ്റിലായത്
ആലുവ: പൂക്കാട്ടുപ്പടിയിൽ ഡിജെ പാർട്ടിയിൽ അനധികൃതമായി മദ്യം വിതരണം ചെയ്ത സംഭത്തിൽ അഞ്ച് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. ബുള്ളറ്റ് ഹുഡ് മോട്ടോർ ബൈക്ക് ക്ലബ്ബിന്‍റെ ഭാരവാഹികളാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് എക്സൈസ് റെയിഡ് നടത്തിയത്.
ബുള്ളറ്റ് ഹുഡ് ക്ലബ്ബിന്‍റെ ഭാരവാഹികളായ റോബൻ ഗിൽബർട്ട്, ആൽബർട്ട് സന്തോഷ്, റോണി സിജോ, ശ്രീനാഥ്, ഡെന്നീസ് റാഫേൽ എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് ഇവർ ഡിജെ പാർട്ടി സംഘടിപ്പിച്ചത്.മദ്യം വിതരണം ചെയ്യുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നെത്തിയ എക്സൈസ് സംഘത്തെ അദ്യം സംഘാടകർ തടഞ്ഞെങ്കിലും കൂടുതൽ എക്സൈസ് ഉദ്യേഗസ്ഥർ എത്തി പരിശോധന നടത്തുകയായിരുന്നു.
പരിശോധനയിൽ 19 ലിറ്റർ പൊട്ടിക്കാത്ത മദ്യകുപ്പികളും അതിലേറെ ഉപയോഗിച്ച കാലിക്കുപ്പികളും പിടിച്ചെടുത്തു. ഓൺലെൻ രജിസ്ട്രേഷനിലൂടെ 1500 രൂപ ഫീസ് വാങ്ങിയാണ് മോട്ടേർ ബൈക്ക് ക്ലബ്ബ് പാർട്ടി സംഘടിപ്പിച്ചത്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ പാർട്ടിയിൽ പങ്കെടുക്കാനെത്തിയിരുന്നു.
മയക്ക് മരുന്ന് ഉപയേഗിക്കാൻ എത്തിച്ചെന്നു കരുതുന്ന സിറിഞ്ച് അടക്കമുള്ള സാമഗ്രികൾ കണ്ടെത്തിയെങ്കിലും മയക്ക് മരുന്ന് കണ്ടെത്താനായില്ലെന്ന് എക്സൈസ് അറിയിച്ചു. ഇവ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയെന്നാണ് നിഗമനം. പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കും.