പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റ് വേണ്ട, കീഴടങ്ങട്ടെ എന്ന നിലപാട് തുടരുകയാണ് പൊലീസ്. ഇമാം ഷെഫീക്ക് അൽ ഖാസ്മി എറണാകുളത്തും ഈരാറ്റുപേട്ടയിലുമായി ഒളിവിലാണെന്ന വിവരവും അന്വേഷണ സംഘത്തിനുണ്ട്.

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടാഴ്ച കഴിഞ്ഞിട്ടും ഇമാമിനെ പിടികൂടാതെ പൊലീസ്. ഇമാം കീഴടങ്ങുമെന്ന പ്രതീക്ഷയിൽ അന്വേഷണം നിർത്തിവെച്ചിരിക്കുകയാണ് പൊലീസ്. ഇമാമിനെ ഒളിവിൽ പോകാൻ സഹായിച്ചവരെയും സാമ്പത്തിക സഹായം നൽകിയവരെയും അറസ്റ്റ് ചെയ്യാനും ഇതുവരെ തയ്യാറായിട്ടില്ല.

Add Asianetnews as a Preferred SourcegooglePreferred

അറസ്റ്റ് വേണ്ട, കീഴടങ്ങട്ടെ എന്ന നിലപാട് തുടരുകയാണ് പൊലീസ്. ഇമാം ഷെഫീക്ക് അൽ ഖാസ്മി എറണാകുളത്തും ഈരാറ്റുപേട്ടയിലുമായി ഒളിവിലാണെന്ന വിവരം അന്വേഷണ സംഘത്തിനുണ്ട്. ഇമാമിന് സഹോദരനായ നൗഷാദിന്‍റെയും ചില എസ്ഡിപിഐ പ്രവർത്തരുടെ സഹായം കിട്ടുന്നുണ്ടെന്ന വിവരവും പൊലീസിനുണ്ട്. സമ്മർദ്ദങ്ങള്‍ പലത് നടത്തിയെങ്കിലും ഇമാം അന്വേഷണ സംഘത്തെ കബളിപ്പിക്കുകയാണ്. എന്നിട്ടും നെടുമങ്ങാട് ഡിവൈഎസ്പി നേതൃത്വത്തിലുള്ള അന്വേഷണ സംഘം സംശയമുള്ള സ്ഥലങ്ങളിലക്കയച്ച് അന്വേഷണം ഊർജ്ജിമാക്കുന്നില്ല. തൊളിക്കോടുള്ള രണ്ട് എസ്ഡിപിഐ പ്രവർത്തകർ ഒളിവിലുണ്ടായിരുന്ന ഇമാനമിന് രണ്ട് ലക്ഷം രൂപ നൽകിയെന്ന് ഇമാമിന്‍റെ സഹോദരനായ അൽ-അമീൻ മൊഴി നൽകിയിരുന്നു. പക്ഷെ പണം നൽകിയവരെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തില്ല. ഇമാം ഒളിവിൽ പോകാൻ സഹയാിച്ചതിന് അൽ-അമീന് വ്യക്തമായ പങ്കുണ്ടെന്ന കണ്ടെത്തിയിട്ടും ഇയാളെ അറസ്റ്റ് ചെയ്യുന്നില്ല.

തുടക്കത്തിലുണ്ടായിരുന്ന ആവേശം ഇപ്പോൾ പൊലീസിനില്ല. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എസ്ഡിപിഐയെ പിണക്കേണ്ടെന്ന സർക്കാർ നിലപാടാണോ കാരണമെന്ന സംശയമുണ്ട്. പെണ്‍കുട്ടിയുടെ മൊഴി അട്ടിമറിക്കാൻ അമ്മയും ബന്ധുക്കളും ശ്രമിച്ചുവെന്ന് നെടുമങ്ങാട് ഡിവൈഎസ്പി ഡി.അശോകൻ പറഞ്ഞിരുന്നു. പക്ഷെ ഈ വഴിയും അന്വേഷണമുണ്ടായില്ല. ബന്ധുക്കള്‍ക്കൊപ്പം വിട്ടുനൽകുന്നത് സുരക്ഷിതല്ലെന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷൻ കമ്മിറ്റിയുടെ അടിസ്ഥാനത്തില്‍ ചൈൽഡ് വെൽഫയർ കമ്മിറ്റി പെണ്‍കുട്ടിയെ ഇപ്പോഴും സുരക്ഷിത കേന്ദ്രത്തില്‍ പാർപ്പിച്ചിരിക്കുകയാണ്.