മൂന്നു മാസത്തിനിടെ എട്ട് വിവാഹ ശ്രമങ്ങള്‍ 

ഇടുക്കിയിലെ തോട്ടം, ആദിവാസി മേഖലകളില്‍ ബാലവിവാഹങ്ങള്‍ കൂടുന്നു. കഴിഞ്ഞ 3 മാസത്തിനിടെ 8 ബാലവിവാഹങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ നാലെണ്ണം തടഞ്ഞു. പോലീസ് കേസ്സെടുക്കാത്തത് ബാലവിവാഹങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുന്നതായും ആക്ഷേപമുണ്ട്.

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റാണ് ബാലവിവാഹകേസുകള്‍ വര്‍ദ്ധിച്ചതായി കാണ്ടെത്തിയിരിക്കുന്നത്. ജനുവരിക്ക് ശേഷം വിവാഹിതരായ രണ്ടു കുട്ടികള്‍ ഗര്‍ഭിണികളാണ്. മൂന്ന് പേര്‍ തമിഴ്‌തോട്ടം തൊളിലാളികളുടെ മക്കളാണ്. പരാതി ഉയര്‍ന്നതോടെ രക്ഷിതാക്കള്‍ ഇവരെ തമിഴ്‌നാട്ടിലേക്ക് കടത്തി. ദേവികുളം, ഇടുക്കി താലൂക്കുകളിലാണ് വിവാഹങ്ങള്‍ നടന്നത്. 2016 ല്‍ 1 ബാലവിവാഹമാണ് നടന്നത്. 2017 ല്‍ ഇത് നാലായി ഉയര്‍ന്നു.

പ്രായപൂര്‍ത്തിയാകും മുമ്പേ ഗര്‍ഭിണികളായ ശേഷം വിവാഹിതരായ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തോട്ടം, ആദിവാസി മേഖലകളില്‍ ബാലവിവാഹത്തിന് പ്രാദേശിക സഹായമുള്ളതിനാല്‍, പുറത്തറിയാറില്ല. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് റിപ്പോര്‍ട്ട് ചെയ്ത ഈ വര്‍ഷത്തെ 8 സംഭവങ്ങളില്‍ ഒന്നില്‍ മാത്രമാണ് പോലീസ് കേസെടുത്തത്.