ഉറിയിൽ ആക്രമണം നടത്തിയ ഭീകരർ പാക് അധിനിവേശ കശ്മീരിലെ മുസഫറബാദിൽ നിന്ന് വന്നവരാണെന്നതിന്‍റെ നിരവധി തെളിവുകളാണ് വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കർ പാക് ഹൈക്കമ്മീഷണർ അബ്ദുൾ ബാസിതിനെ വിളിച്ചു വരുത്തി നല്കിയത്.
ഇതിൽ ഒരു ഭീകരൻ മുസഫറബാദിലെ ധർബംഗ് സ്വദേശി ഹാഫിസ് അഹമ്മദ് എന്നാണ്. ഭീകരർക്ക് വഴികാട്ടിയ ഫൈസൽ ഹുസൈൻ, യാസിൻ ഖുർഷിദ് എന്നിവരും നുഴഞ്ഞുകയറിയ ലഷ്ക്കർ ഭീകരൻ അബ്ദുൾ ഖയൂമും എൻഐഎ പിടിയിലുണ്ട്. മൊഹമ്മദ് അവാൻ, ബഷാറത്ത് എന്നീ രണ്ടു പേരാണ് അതിർത്തിക്കപ്പുറത്ത് നിന്ന് ഉറി ആക്രണമം നിയന്ത്രിച്ചതെന്ന തെളിവും ഇന്ത്യ നല്‍കി.
തെക്കനേഷ്യൻ മേഖലയിലാകെ അപകടം വിതയ്ക്കുന്ന ഭീകര രാഷ്ട്രമായി പാകിസ്ഥാൻ മാറിയെന്ന് ഇന്ത്യ ഐക്യരാഷ്ട്ര സഭയിൽ ആരോപിച്ചു.
