കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കണ്ടാൽ ഇനി അഞ്ച് വർഷം തടവ്
- നിയമഭേദഗതിയ്ക്ക് വനിതാശിശുക്ഷേമമന്ത്രി മനേകാ ഗാന്ധി അംഗീകാരം നല്കി
- ബാലരതി പ്രചരിപ്പിക്കുന്ന പോൺ സൈറ്റുകൾനിരോധിക്കും
ദില്ലി: കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും പ്രചരിപ്പിക്കുന്നതും ക്രിമിനൽ കുറ്റമായി പ്രഖ്യാപിക്കുന്ന നിയമഭേദഗതിക്ക് കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇത്രയും കാലം അശ്ലീല സിനിമകൾ ചിത്രീകരിക്കുന്നത് മാത്രമായിരുന്നു കുറ്റമെങ്കിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുന്നതും പ്രചരിപ്പിക്കുന്നതും സൂക്ഷിക്കുന്നതും പ്രദർശിപ്പിക്കുന്നതും ഗുരുതര കുറ്റകൃത്യമാണെന്ന് കൃത്യമായി വ്യാഖ്യാനിച്ചു കൊണ്ടാണ് പുതിയ നിയമം വരുന്നത്.
കുട്ടികളുടെ ദൃശ്യങ്ങളുള്ള പോൺ സൈറ്റുകൾ കാണുന്നവർക്ക് അഞ്ച് വർഷം വരെ തടവു ശിക്ഷയാണ് പുതിയ നിയമം ശുപാർശ ചെയ്യുന്നത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും നിരോധിക്കും. ഫലത്തിൽ ബാലരതിയും ബാലപീഡനവും പ്രദർശിപ്പിക്കുന്ന എല്ലാ പോൺ സൈറ്റുകളും രാജ്യത്ത് ലഭ്യമല്ലാതാവും.
2012-ലെ ബാലസംരക്ഷണനിയമത്തിൽ ഭേദഗതി വരുത്തിയാവും നിയമപരിഷ്കാരങ്ങൾ കേന്ദ്രസർക്കാർ കൊണ്ടുവരിക. നിയമഭേദഗതിയ്ക്ക് കേന്ദ്ര വനിതാശിശുക്ഷേമമന്ത്രി മനേകാ ഗാന്ധി അംഗീകാരം നൽകിയതായി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്യുക, നഗ്നദൃശ്യങ്ങൾ പകർത്തുക എന്നത് കൂടാതെ അവരെ മോശം രീതിയിൽ ചിത്രീകരിക്കുന്നത് വരെ അശ്ലീലരംഗങ്ങളുടെ പരിധിയിൽ ഉൾപ്പെടും എന്ന് നിയമം വ്യാഖ്യാനം ചെയ്യുന്നുണ്ട്.
ബലാത്സംഗത്തിന് വധശിക്ഷ ശുപാർശ ചെയ്തു കൊണ്ട് ഇൗ വർഷമാദ്യം കേന്ദ്രസർക്കാർ കൊണ്ടു വന്ന നിയമഭേദഗതിയുടെ മാതൃകയിൽ ബാലപീഡകർക്ക് പുതിയ നിയമം വധശിക്ഷയും ജീവപര്യന്തം തടവും ശുപാർശ ചെയ്യുന്നുണ്ട്. കുട്ടികളുടെ ശാരീരിക വളർച്ച വേഗത്തിലാക്കാൻ ഹോർമോൺ കുത്തിവയ്ക്കുന്നതും മരുന്നുകൾ നൽകുന്നതും നിയമം വിലക്കുന്നു. ശിശുസംരക്ഷണകേന്ദ്രങ്ങളിലെ ജീവനക്കാർ കുട്ടികളെ പീഡിപ്പിക്കുകയോ ഉപദ്രവിക്കുകയോ അതിന് അവസരമൊരുക്കി കൊടുക്കുകയോ ചെയ്താൽ അവർക്ക് ഇരുപത് വർഷം തടവാണ് പുതിയ നിയമം ശുപാർശ ചെയ്യുന്നത്.
വനിതാശിശുക്ഷേമമന്ത്രാലയം കൊണ്ടു വന്ന ഭേദഗതികളോട് അനുകൂല നിലപാടാണ് അഭ്യന്തര മന്ത്രാലയമടക്കം മറ്റു മന്ത്രാലയങ്ങളും സ്വീകരിച്ചിരിക്കുന്നത്. പുതുക്കിയ നിയമത്തിന്റെ കരടുബിൽ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരത്തിനായി ഉടൻ സമർപ്പിക്കും. ഇൗ നടപടികൾ സമയബന്ഡിതമായി പൂർത്തിയായാൽ ജൂലൈ പതിനൊന്നിന് ആരംഭിക്കുന്ന പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ തന്നെ നിയമം പാസ്സാവാനാണ് സാധ്യത.
2015-ൽ നൂറുകണക്കിന് പോൺ സൈറ്റുകൾ കേന്ദ്രസർക്കാർ ബ്ലോക്ക് ചെയ്തിരുന്നു. എന്നാൽ ഇതിനെതിരെ വലിയ രോക്ഷമാണ് സോഷ്യൽമീഡിയയിലും മറ്റും ഉണ്ടായത്. പൗരൻമാരുടെ ബെഡ്റൂമിലേക്ക് എത്തിനോക്കാൻ സർക്കാരിന് അവകാശമില്ലെന്ന സുപ്രീംകോടതി നിരീക്ഷണവും അന്ന്കേന്ദ്രസർക്കാരിന് തിരിച്ചടിയായി. എന്നാൽ കുട്ടികളുടെ അശ്ലീലരംഗങ്ങൾ പ്രദർശിപ്പിക്കുന്ന സൈറ്റുകൾ നിരോധിക്കണമെന്ന കാര്യത്തിൽ അഭിപ്രായഭിന്നതകളില്ല. കഴിഞ്ഞ വർഷം ഇത്തരം രംഗങ്ങൾ പ്രചരിപ്പിച്ച നിരവധി സൈറ്റുകൾ ബ്ലോക്ക് ചെയ്തതായി കേന്ദ്രസർക്കാർ തന്നെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.