ഗോശാലകളിൽ പശുക്കൾക്ക് നരകജീവിതം
മിക്ക ഗോശാലകൾക്കും സാമ്പത്തിക സുസ്ഥിരത ഇല്ല. ആകെയുള്ള ഗോശാലകളിൽ വളരെ കുറച്ചെണ്ണത്തിന് മാത്രമേ നിയമസാധുതയും സർക്കാരിന്റെ പിന്തുണയും ലഭിക്കുന്നുള്ളൂ. മറ്റുള്ളവ ഏതെങ്കിലും മതസ്ഥാപനങ്ങളുടെ പിന്തുണയോടെയോ വ്യക്തികളുടെ സംഭാവനയിലോ ആണ് പ്രവർത്തിക്കുന്നത്. അതല്ലെങ്കിൽ പാൽ, ചാണകം, ഗോമൂത്രം എന്നിവ വിൽക്കുന്നതിന് വേണ്ടിയുള്ളതായിരിക്കും.
ദില്ലി: ഇന്ത്യൻ ഗോശാലകളെക്കുറിച്ചുള്ള ഭീതിപ്പെടുത്തുന്ന റിപ്പോർട്ട് പുറത്ത് വിട്ട് അനിമൽ പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ. വൃത്തിഹീനമായ ചുറ്റുപാടിലാണ് രാജ്യത്തെ മിക്ക ഗോശാലകളും പ്രവർത്തിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ശരിയായ രീതിയിൽ പരിശീലനം ലഭിക്കാത്ത ഗോശാല ജീവനക്കാർ, സർക്കാരിന്റെ പിന്തുണയില്ലാത്ത സ്ഥാപനങ്ങൾ, ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും നിയമവിധേയമല്ലാത്ത വിൽപ്പന എന്നിവയാണ് ഗോശാലകളെ പ്രതികൂലമായി ബാധിക്കുന്ന പ്രതിസന്ധികൾ. ദേശീയ അന്വേഷണറിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കന്നുകാലികളുടെ ആരോഗ്യത്തെ ഈ രംഗത്തെ അഴിമതികൾ വളരെ ഗുരുതരമായ രീതിയിൽ ബാധിക്കുന്നുണ്ട്.
ഫെഡറേഷൻ ഓഫ് ഇന്ത്യൻ അനിമൽ പ്രൊട്ടക്ഷൻ ഓർഗനൈസേഷനാണ് ഗോ ഗാഥ എന്ന് തലക്കെട്ടോടെ സെപ്റ്റംബർ 4 ന് ഈ റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്. രാജ്യത്തെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലും പതിമൂന്ന് സംസ്ഥാനങ്ങളിലുമായി സ്ഥിതി ചെയ്യുന്ന കന്നുകാലി സംരക്ഷണ കേന്ദ്രങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഈ റിപ്പോർട്ടിലുള്ളത്. അത്യന്തം ഗുരുതരമായ അവസ്ഥയിലാണ് ഈ ഗോശാലകൾ എല്ലാം തന്നെ.
കഴിഞ്ഞ കുറെ വർഷങ്ങളായി ഗോസംരക്ഷണത്തിന്റെ പേരിൽ ആൾക്കൂട്ടക്കൊലപാതകങ്ങളും അക്രമങ്ങളും വരെ സംഭവിച്ചിട്ടുണ്ട്. എന്നാൽ അവയെല്ലാം എത്രത്തോളം യാഥാർത്ഥ്യമായിരുന്നു എന്ന് ബോധ്യപ്പെടുന്നുണ്ട്. മിക്ക ഗോശാലകൾക്കും സാമ്പത്തിക സുസ്ഥിരത ഇല്ല. ആകെയുള്ള ഗോശാലകളിൽ വളരെ കുറച്ചെണ്ണത്തിന് മാത്രമേ നിയമസാധുതയും സർക്കാരിന്റെ പിന്തുണയും ലഭിക്കുന്നുള്ളൂ. മറ്റുള്ളവ ഏതെങ്കിലും മതസ്ഥാപനങ്ങളുടെ പിന്തുണയോടെയോ വ്യക്തികളുടെ സംഭാവനയിലോ ആണ് പ്രവർത്തിക്കുന്നത്. അതല്ലെങ്കിൽ പാൽ, ചാണകം, ഗോമൂത്രം എന്നിവ വിൽക്കുന്നതിന് വേണ്ടിയുള്ളതായിരിക്കും.
പുരാതന കാലം മുതൽ കന്നുകാലികളോട് അനുകമ്പയുള്ളവരാണ് ഭാരതീയർ. പ്രത്യേക ഗോശാലകൾ നിർമ്മിച്ചാണ് ഭാരതീയർ ഇവരെ സംരക്ഷിച്ചിരുന്നത്. എന്നാൽ ഈ അന്വേഷണ റിപ്പോർട്ടിൽ നിന്നും മനസ്സിലാക്കേണ്ട കാര്യം കന്നുകാലികൾ സുരക്ഷിതമായ ചുറ്റുപാടിലല്ല ജീവിക്കുന്നത് എന്നാണ്. ഡയറി ഫാമുകളിലും കന്നുകാലികൾ അതിക്രൂരമായ പീഡനങ്ങൾക്കാണ് ഇരയായിക്കൊണ്ടിരിക്കുന്നത്. ഇവയെ അപേക്ഷിച്ച് ഗോശാലകൾ കുറച്ചു കൂടി ഭേദമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആയിരക്കണക്കിന് കന്നുകാലികളാണ് ഗോശാലകളിലും ഡയറികളിലും പീഡനങ്ങൾക്ക് ഇരയായിക്കൊണ്ടിരിക്കുന്നത്. കന്നുകാലികളെ ഇന്ത്യ എങ്ങനെയാണ് പരിപാലിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായി തന്ന അറിയണം. അവർക്കാവശ്യമായ രീതിയിൽ പരിരക്ഷ നൽകണം. എഫ്ഐഎപിഒ എക്സിക്യൂട്ടീവ് ഡയറക്ടർ വർദ മഹോത്ര പറയുന്നു.
കന്നുകാലി സംരക്ഷണത്തിന് ഏറ്റവും നൂതനവും കൃത്യവുമായ നിയമങ്ങൾ ആവിഷ്കരിക്കണമെന്ന് ഈ റിപ്പോർട്ടിൽ പറയുന്നു. അതുപോലെ തന്നെ മൃഗസംരക്ഷണത്തിന് ഭംഗം വരുത്തുന്ന രീതിയിൽ നിയമം ലംഘിക്കപ്പെടുന്നത് ശ്രദ്ധയിൽ പെട്ടാൽ നിയമനടപടി സ്വീകരിക്കുകയും ചെയ്യേണ്ടതാവശ്യമാണ്. ഗോസംരക്ഷണം മുദ്രാവാക്യമായി ഏറ്റെടുത്തിരിക്കുന്ന കേന്ദ്ര ഗവൺമെന്റിനോട് ഫെഡറേഷൻ ഓഫ് ഇന്ത്യൻ അനിമൽ പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ റിപ്പോർട്ടിലൂടെ ആവശ്യപ്പെടുന്നത് ഇതാണ്. ഗോസംരക്ഷണം കൃത്യമായ രീതിയിൽ നടപ്പാക്കിയെങ്കിൽ മാത്രമേ ഗോസംരക്ഷണം എന്ന അജണ്ട കേന്ദ്രസർക്കാരിന് നടപ്പാക്കാൻ സാധിക്കൂ.