Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ റെയില്‍വേയ്ക്ക് പുതിയ മുഖം; എന്‍ജിന്‍ ഇല്ലാത്ത 'ട്രെയിന്‍ 18' പരീക്ഷണ ഓട്ടം ഇന്ന്

2018  ല്‍ നിര്‍മ്മാണം ആരംഭിച്ചതുകൊണ്ടാണ് ട്രെയിന്‍ 18 എന്ന പേര് നല്‍കിയിരിക്കുന്നത്. പൂര്‍ണമായും ശീതീകരിച്ചിട്ടുള്ള ട്രെയിന്‍ 18 ന് പ്രത്യേക എന്‍ജിന്‍ ഭാഗത്തിനു പകരം സെല്‍ഫ് പ്രൊപല്‍ഷന്‍ മൊഡ്യൂളുകളാണുള്ളത്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത

Indias first engine-less Train; to be test run today
Author
New Delhi, First Published Nov 17, 2018, 12:00 PM IST

ദില്ലി: ഇന്ത്യന്‍ റെയില്‍വെയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണങ്ങളിലൊന്നായ എന്‍ജിന്‍ ഇല്ലാത്ത ട്രെയിനുകള്‍ ഇന്ന് ട്രാക്കിലേക്ക്. വേഗമേറിയ ശതാബ്ദി എക്സ്പ്രസിന്‍റെ പുതുതലമുറയെന്ന വിശേഷണത്തോടെയെത്തുന്ന 'ട്രെയിന്‍ 18' ബറേലി - മൊറാദാബാദ് മേഖലയിലൂടെ പരീക്ഷണ ഓട്ടം നടത്തും. വിജയിച്ചാല്‍ മൂന്ന് പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ ട്രാക്കിലെ വേഗതയുടെ രാജാവെന്ന പകിട്ട് ശതാബ്ദിയില്‍ നിന്ന് ട്രെയിന്‍ 18 ന് സ്വന്തമാകും.

സവിശേതകളുടെ കൂടാരമാണ് ട്രെയിന്‍ 18 ല്‍ ഒരുക്കിയിട്ടുള്ളത്. 2018  ല്‍ നിര്‍മ്മാണം ആരംഭിച്ചതുകൊണ്ടാണ് ട്രെയിന്‍ 18 എന്ന പേര് നല്‍കിയിരിക്കുന്നത്. പൂര്‍ണമായും ശീതീകരിച്ചിട്ടുള്ള ട്രെയിന്‍ 18 ന് പ്രത്യേക എന്‍ജിന്‍ ഭാഗത്തിനു പകരം സെല്‍ഫ് പ്രൊപല്‍ഷന്‍ മൊഡ്യൂളുകളാണുള്ളത്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.

ചെന്നൈയിലെ ഇന്‍റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് രാജ്യത്തെ ആദ്യ എന്‍ജിന്‍ രഹിത ട്രെയിന്‍ നിര്‍മ്മിച്ചത്. 16 ബോഗികളാണുള്ളത്. സീറ്റുകള്‍ 360 ഡിഗ്രി വരെ തിരിക്കാം എന്നതിനാല്‍ യാത്രക്കാരുടെ ഇഷ്ടത്തിനനുസരിച്ച് അവര്‍ക്ക് ഇരിക്കാന്‍ സാധിക്കും. ശതാബ്ദിയേക്കാള്‍ 15 ശതമാനം യാത്രാ സമയം കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഓട്ടോമാറ്റിക് ഡോറുകളാണ് ഓരോ ബോഗികളിലും ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് അത്യന്താധുനിക സൗകര്യങ്ങളെല്ലാം ലഭ്യമാക്കുമെന്ന് റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലോഹാനി അറിയിച്ചു. വൈഫൈ സംവിധാനം, ജിപിഎസ് അടിസ്ഥാനത്തില്‍ യാത്രക്കാര്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കുക, ബയോ വാക്വം സിസ്റ്റത്തോട് കൂടിയ ടോയ്‌ലെറ്റ് എന്നിവയും ട്രെയിന്‍ 18 ന് മാറ്റ് കൂട്ടും.

രണ്ടറ്റത്തും ഡ്രൈവറുടെ കാബിനുള്ള വണ്ടി മെട്രോ ട്രെയിന്‍ പോലെ ഏതു ഭാഗത്തേക്കും ഓടിക്കാന്‍ കഴിയും. എല്ലാ കോച്ചുകളുടെ അടിഭാഗത്തും വൈദ്യുതി സ്വീകരിച്ച് അതിനകത്തെ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നു എന്നതാണ് പ്രത്യേകത. അതിനാലാണ് ഈ വണ്ടിക്ക് പ്രത്യേകമായി എന്‍ജിന്റെ ആവശ്യമില്ലാത്തതും. സാധാരണ മെയില്‍ എക്‌സ്പ്രസ് വണ്ടിക്കളില്‍ എന്‍ജിന്‍ സമീപത്തായിരിക്കും വൈദ്യൂതി വിതരണത്തിനുള്ള സംവിധാനം ക്രമീകരിക്കുക.  ട്രെയിന്‍-18 ല്‍ ഇടവിട്ടുള്ള ഓരോ കോച്ചിലും തീവണ്ടിയെ മുന്നോട്ടു കുതിപ്പിക്കാനുള്ള മോട്ടോറുകള്‍ ക്രമീകരിച്ചിട്ടുണ്ട്. 

മെട്രോയിലേതിന് സമാനമായി ട്രെയിന്‍ നിറുത്തിയതിന് ശേഷം മാത്രമേ വാതിലുകള്‍ തുറക്കുകയുള്ളൂ. എല്ലാ വാതിലുകളും അടച്ചതിന് ശേഷം മാത്രമേ ട്രെയിന്‍ സ്റ്റേഷനില്‍നിന്നും എടുക്കുകയുമുള്ളൂ എന്നതും ഇതിന്‍റെ പ്രത്യേകതയാണ്. ഇതുപോലുള്ള ആറെണ്ണം നിര്‍മ്മിക്കുമെന്നാണ് ഇന്റഗ്രല്‍ കോച്ച് ഫാക്ടറി അറിയിച്ചിരിക്കുന്നത്. ഇവയില്‍ രണ്ടെണ്ണം സ്ലീപ്പര്‍ കോച്ചുകളായിരിക്കും. നേരത്തെ ട്രയല്‍ റണ്‍ ട്രെയിന്‍ 18 വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios