രണ്ടുദിവസമായി ശ്രീനഗറിൽ സന്ദര്‍ശനം നടത്തിയ രാജ്നാഥ് സിംഗ് രാഷ്ട്രീയ നേതാക്കളെയും പൗരസമൂഹ പ്രതിനിധികളെയും കണ്ട ശേഷമാണ് ഇന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായി കൂടിക്കാഴ്ച നടത്തിയത്. മൂന്ന് തീരുമാനങ്ങൾ കൂടിക്കാഴ്ചയിൽ ഉണ്ടായി. 

കശ്മീരിലേക്ക് സര്‍വ്വകക്ഷി സംഘത്തെ അയക്കാനുള്ള കേന്ദ്ര നീക്കത്തോടുള്ള എതിര്‍പ്പ് മുഖ്യമന്ത്രി പിൻവലിച്ചു. കശ്മീരി യുവാക്കളുടെ പ്രശ്നങ്ങൾ കേൾക്കാൻ നോഡൽ ഓഫീസറെ നിയമിക്കും. സംഘര്‍ഷം തീര്‍ക്കാൻ എല്ലാവരുമായും ചര്‍ച്ച നടത്തും. കശ്മീരിലെ വെള്ളപ്പൊക്ക സമയത്ത് സുരക്ഷസേനകൾ വഹിച്ച പങ്ക് വിസ്മരിക്കരുതെന്ന് സംയുക്ത വാര്‍ത്ത സമ്മേളനത്തിൽ രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു.

95 ശതമാനം പേർ സമാധാനം ആഗ്രഹിക്കുമ്പോൾ അഞ്ച് ശതമാനം പേർ അക്രമം നടത്തുന്നതിനെതിരെ മുഖ്യമന്ത്രി മെഹബൂബ മുഫ്തി വാര്‍ത്ത സമ്മേളനത്തിൽ പൊട്ടിത്തെറിച്ചു.

കശ്മീരിലെ അക്രമങ്ങളിൽ മരണസംഖ്യ 67 ആയി. സംഘര്‍ഷം ഇങ്ങനെ തുടർന്നാൽ ജമ്മുകശ്മീർ മന്ത്രിസഭയിൽ നിന്ന് പിന്മാറുമെന്ന മുന്നറിയിപ്പ് ബി.ജെ.പി നൽകിയതിന് ശേഷമാണ് കേന്ദ്ര നീക്കങ്ങളോട് സഹകരിക്കാൻ മെഹബൂബ തയ്യാറായതെന്നാണ് സൂചന.