ആകാശ ദുരന്തത്തില്‍നിന്ന് ഇന്‍റിഗോ വിമാനങ്ങള്‍ രക്ഷപ്പെട്ടു അന്വേഷണം ആരംഭിച്ചതായി അധികൃതര്‍

മുംബൈ: ഏകദേശം 330 ഓളം വിമാന യാത്രക്കാരാണ് കഴിഞ്ഞ ദിവസം ഒരു വലിയ ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ജൂലൈ 10ന് രണ്ട് ഇന്‍റിഗോ വിമാനങ്ങള്‍ ആകാശത്തു വച്ച് കൂട്ടി മുട്ടുന്നതില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കോയമ്പത്തൂരില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ഇന്‍റിഗോ വിമാനവും ബംഗളുരുവില്‍നിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്ന ഇന്‍റിഗോ വിമാനവുമാണ് അപകടത്തില്‍ പെട്ടത്. ഇന്‍റിഗോ വക്താവ് സംഭവം സ്ഥിരീകരിച്ചു. 

ഇരു വിമാനങ്ങളും തമ്മിലുള്ള അകലം (വെര്‍ട്ടിക്കല്‍ സെപറേഷന്‍) 200 അടി മാത്രമായിരുന്നു. എന്നാല്‍ ട്രാഫിക് കൊളീഷ്യന്‍ അവോയിഡന്‍സ് സിറ്റം(ടിസിഎസ്) മുന്നറിയിപ്പ് നല്‍കിയതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു. സംഭവത്തില്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വസ്റ്റിഗേഷന്‍ ബോര്‍ഡ് അന്വേഷണം ആരംഭിച്ചു. കോയമ്പത്തൂര്‍ ഹൈദരാബാദ് വിമാനത്തില്‍ 162 പേരാണ് ഉണ്ടായിരുന്നത്. കൊച്ചിയിലേക്കുള്ള വിമാനത്തില്‍ 166 പേരുമുണ്ടായിരുന്നു.