ദില്ലി: തീവ്രവാദത്തിനെതിരെ പാകിസ്ഥാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വിദേശകാര്യസെക്രട്ടറി എസ്.ജയശങ്കര്‍ പാകിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി ഐസാസ് അഹമ്മദ് ചൗധരിയോട് ആവശ്യപ്പെട്ടു. ജെയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസറിനെതിരായ ഐക്യരാഷ്‌ട്രസഭ പ്രമേയവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ചാരനെന്ന് ആരോപിച്ച് പാകിസ്ഥാന്‍ അറസ്റ്റ് ചെയ്ത നാവികസേന മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ നയതന്ത്ര കസ്റ്റഡിയില്‍ വിട്ടുതരണമെന്നും ജയശങ്കര്‍ ആവശ്യപ്പെട്ടു.പഠാന്‍കോട്ട് ഭീകരാക്രമണത്തില്‍ ഉടന്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. കശ്‍മീ‍ര്‍ തര്‍ക്കം കൂടിക്കാഴ്ചയില്‍ ഉന്നയിച്ചെന്ന് പാകിസ്ഥാന്‍ വിദേശകാര്യസെക്രട്ടറി വ്യക്തമാക്കി.

തീവ്രവാദം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന കാര്യം പാകിസ്ഥാന് നിഷേധിക്കാനാകില്ലെന്ന് വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. ഒന്നരമണിക്കൂറിലധികം നീണ്ട വിദേശകാര്യസെക്രട്ടറിമാരുടെ കൂടിക്കാഴ്ചയില്‍ പാകിസ്ഥാന്‍ മണ്ണ് ഇന്ത്യക്കെതിരായ തീവ്രവാദപ്രവര്‍‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

പഠാന്‍കോട്ട് ഭീകരാക്രമണം സംബന്ധിച്ച് അന്വേഷണവും മുംബൈ ഭീകരാക്രമണത്തിലെ വിചാരണയും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ ആവശ്യപ്പെട്ടു. ജെയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസറിനെതിരായ ഐക്യരാഷ്‌ട്രസഭ പ്രമേയവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ചാരനെന്ന് ആരോപിച്ച് പാകിസ്ഥാന്‍ അറസ്റ്റ് ചെയ്ത നാവികസേന മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ നയതന്ത്ര കസ്റ്റഡിയില്‍ വിട്ടുതരണമെന്നും ജയശങ്കര്‍ ആവശ്യപ്പെട്ടു.

അതേ സമയം കശ്‍മീരാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സുപ്രധാന വിഷയമെന്നും ഐക്യരാഷ്‌ട്രസഭ പ്രമേയത്തിന്റെയും കശ്‍മീരിലെ ജനങ്ങളുടെ ആഗ്രഹത്തിന്റേയും അടിസ്ഥാനത്തില്‍ തര്‍ക്കത്തിന് രമ്യമായ പരിഹാരം കാണണമെന്നും പാകിസ്ഥാന്‍ വിദേശകാര്യസെക്രട്ടറി ഐസാസ് അഹമ്മദ് ചൗധരി പറഞ്ഞു.കൂടിക്കാഴ്ച തുടങ്ങി പത്ത് മിനുറ്റിനകമാണ് ചര്‍ച്ചയില്‍ കശ്‍മീര്‍ വിഷയം ഉന്നയിച്ചതായി പാകിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ വാര്‍ത്തക്കുറിപ്പിലൂടെ അറിയിച്ചത്.പഠാന്‍കോട്ട് ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ പാക് വിദേശകാര്യസെക്രട്ടറിമാര്‍ ഇതാദ്യമായാണ് കൂടിക്കാഴ്ച നടത്തുന്നത്.