ഓര്‍മകളിലേക്കും ചരിത്രത്തിലേക്കുമുള്ള അവസാന യാത്രക്കുള്ള ഒരുക്കത്തിലാണ് ഐ.എന്‍.എസ് വിരാട്. ലോകത്ത് തന്നെ ഏറ്റവും പ്രായമേറിയ വിമാന വാഹിനിക്കപ്പലെന്ന പെരുമയോടെയാണ് ഐ.എന്‍.എസ് വിരാട് അറബിക്കടലിന്റെ റാണിയോട് വിടചൊല്ലുന്നത്. ഡീകമ്മിഷനിങിന് മുന്നോടിയായി ആയുധങ്ങളും മറ്റ് സാങ്കേതിക ഉപകരണങ്ങളും അഴിച്ചുമാറ്റി പുറംചട്ട മാത്രമായിരിക്കുകയാണ് കപ്പല്‍ ഇപ്പോള്‍. അതുകൊണ്ട് തന്നെ മറ്റ് കപ്പലുകളുടെ സഹായത്തോടെയാകും മുംബൈ നാവികാസ്ഥാനത്തേക്കുള്ള മടക്കം. 

Add Asianetnews as a Preferred SourcegooglePreferred

ഓപ്പറേഷന്‍ ജൂപ്പിറ്ററിലും ഓപ്പറേഷന്‍ പരാക്രമയിലും ഇന്ത്യന്‍ നാവിക സേനയുടെ നെടുംതൂണായിരുന്നു വിരാടെന്നും കടലിന്റെ സുരക്ഷിതത്വം വിരാട് ഉറപ്പാക്കിയെന്നും കൊച്ചി ദക്ഷിണ നാവിക ആസ്ഥാനത്തെ കമാന്റിങ് ഓഫീസര്‍ പുനീത് ചെത്‍ല പറയുന്നു. 1987ല്‍ ബ്രിട്ടീഷ് റോയല്‍ നേവിയില്‍ നിന്നാണ് വിരാടിനെ ഇന്ത്യ വാങ്ങിയത്. തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ കൊച്ചയിലായിരുന്നു ഇതിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നത്. ഡീകമ്മിഷനിങ്ങിനു ശേഷം കപ്പല്‍ ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ ഏറ്റെടുത്ത് മ്യൂസിയം ആക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ഇക്കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്നും നാവികസേന അറിയിച്ചു.