പ്രതിഷേധങ്ങള്‍ പാതിവഴിയിൽ നിലച്ചു തുണിക്കടകളിലെ ദുരിതജീവിതങ്ങൾക്ക് അറുതിയില്ല
കേരളത്തിലെ വസ്ത്ര വിൽപന ശാലകളിലെ സ്ത്രീകളടക്കമുളള പതിനായിരക്കണക്കിന് ജീവനക്കാരുടെ തൊഴിൽ ദുരിതത്തിന് അറുതിയില്ല. മണിക്കൂറുകൾ നീളുന്ന നിൽപ് ജോലിക്കിടെ അൽപനേരമെങ്കിലും ഇരിക്കാനുള്ള അവകാശത്തിനുവേണ്ടി പലയിടത്തും സമരങ്ങൾ നടന്നെങ്കിലും ഒന്നും എങ്ങുമെത്തിയില്ല. കുറഞ്ഞ ശമ്പളത്തിൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് സെയിൽസ് ഗേൾസിനെ ഇറക്കിയാണ് വമ്പൻ സ്ഥാപനങ്ങൾ ഇതിനെ നേരിട്ടത്.
കോഴിക്കോടും തൃശൂരും ആലപ്പുഴയിലും വസ്ത്രവിൽപന ശാലകളിലെ ജീവനക്കാർ ഇരുന്ന് ജോലിചെയ്യാനുള്ള അവകാശത്തിന് വേണ്ടി നടത്തിയ പോരാട്ടം മാസങ്ങൾക്കുമുന്പ് കേരളം കണ്ടതാണ്. പത്തും പന്ത്രണ്ടും മണിക്കൂറുകൾ നീളുന്ന തുടർ ജോലിക്കിടെ അൽപസമയം ഇരിക്കാനുളള സാവകാശം തേടിയുള്ള ദിവസങ്ങൾ നീണ്ട സമരത്തിനൊടുവിൽ ചില നീക്കുപോക്കുകള്‍ ഉണ്ടായി. സർക്കാർ ഇടപെട്ടു. പക്ഷേ മാസങ്ങൾ കഴിഞ്ഞിട്ടും നമ്മുടെ വസ്ത്ര വിൽപനശാലകളിലെ സ്ഥിതിയെന്താണെന്ന് അന്വേഷിക്കുമ്പോള്‍ ഒന്നും മാറിയിട്ടില്ല. രാവിലെ 8.30ന് ജോലിക്ക് എത്തണം. പിന്നെ തുണിക്കടയിലെ പളപളപ്പിൽ വെളുക്കെച്ചിരിച്ച് നിൽക്കണം. പക്ഷേ ഇതല്ല കുഴപ്പം. ഈ ഒറ്റ നിൽപ് രാത്രി 9.30 വരെ നീളും. സെയിൽസ് ഗേൾസിനിരിക്കാൻ മിക്കയിടത്തും ഒരൊറ്റകസേരപോലുമില്ല.എത്ര കാലുകഴച്ചാലും നിന്ന് ജോലിയെടുക്കണം.
വെള്ളം കുടിക്കാൻ പോലും പറ്റാറില്ലെന്ന് ജീവനക്കാര്‍ തന്നെ സമ്മതിക്കുന്നു. ഇടയ്ക്ക് ഭക്ഷണം കഴിക്കാൻ ഇരുപത് മിനിറ്റ് സമയം. ഇരുനേരങ്ങളിലുമായി ചായ കുടുക്കാൻ അഞ്ച് മിനിറ്റ് വീതം തരും. തുണിക്കടയുടെ പിന്നാമ്പുറത്ത് അൽപനേരമെങ്കിലും ഒന്ന് ഇരിക്കാനുളള നെട്ടോട്ടമാണ്. പകലന്തിയോളം ഇരുകാലിൽ നിന്ന് പണിയെടുത്താലും കിട്ടുന്നത് തുച്ഛവേതനം മാത്രം. 12 മണിക്കൂര്‍ ജോലിക്ക് 8000 രൂപയാണ് ശമ്പളം നല്‍കുന്നത്. ഷോപ്പ്സ് ആന്റ് എസ്റ്റാബ്ലിഷ്‍മെന്റ് നിയമത്തിന് കീഴില്‍ സംസ്ഥാനത്തെ വസ്ത്ര വിശപനശാലകളിൽ 72,133 ജീവനക്കാർ ഉണ്ടെന്നാണ് കണക്ക്. പക്ഷേ യഥാർഥ കണക്ക് ഇതിന്‍റെ പതിന്മടങ്ങ് വരുമെന്ന് തൊഴിൽ വകുപ്പ് തന്നെ സമ്മതിക്കുന്നു. വസത്രശാലകളിലെ ദുരിത ജീവിതം മാറേണ്ടത് തന്നെയാണെന്ന് സർക്കാരും സമ്മതിക്കുന്നു.
എന്നാൽ വസ്ത്രവിൽപനയുടെ ഈ ഭാഗമാണ് ഈ നിൽപ്പെന്നാണ് വ്യാപാര സംഘടനയുടെ നിലപാട്. ഒരു തൊഴിലാളിയേയും മനഃപൂർവം ദ്രോഹിക്കുന്നില്ലെന്നും കടുത്ത മത്സരം നടക്കുന്ന മേഖലയായതിനാല്‍ ജീവനക്കാരാണ് സ്ഥാപനത്തെ മുന്നോട്ട് നയിക്കേണ്ടതെന്നുമാണ് കേരളാ ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രി നേതാവ് മര്‍സൂഖ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.
ഈ തൊഴിൽ മേഖലയിലും പണിയെടുക്കുന്നത് മനുഷ്യരാണ്. ജീവതം തുരിതത്തിന് അറുതി തേടിയാണ് തുച്ഛവരുമാനത്തിന് പലരും ഈ യാതനകൾ സഹിക്കുന്നത്. ഇതിന് അറുതി വരുത്താൻ കൃത്യമായ നിയമനിർമാണത്തിലൂടെ മുന്നിട്ടിറങ്ങുകയാണ് സംസ്ഥാന സർക്കാർ ചെയ്യേണ്ടത്.