മുന്നറിയിപ്പ് അവഗണിച്ചോ, സുരക്ഷ വീഴ്ച സംഭവിച്ചോ? പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷണം തുടങ്ങി
എന്‍ഐഎയുടെയും എന്‍എസ്ജിയുടെയും സംഘങ്ങള്‍ സുരക്ഷാ വീഴ്ചകളെക്കുറിച്ച് വിശദമായി പഠിക്കും. സുരക്ഷാ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചയുണ്ടായെന്നാണ് പ്രാഥമികമായ നിഗമനം. മുന്നറിയിപ്പുകള്‍ ഗൗരവത്തിലെടുക്കുന്നതില്‍ പരാജയപ്പെട്ടു
ദില്ലി: ദേശീയ അന്വേഷണ ഏജന്‍സിയുടെയും നാഷണൽ സെക്യൂരിറ്റി ഗാര്‍ഡിന്‍റേയും ടീമുകള്‍ കശ്മീരിലെത്തി. പുല്‍വാമയിലെ ഭീകരാക്രമണത്തെക്കുറിച്ച് ഇതിനകം സംഘങ്ങള്‍ അന്വേഷണം തുടങ്ങി. സുരക്ഷാ വീഴ്ചകളെക്കുറിച്ചാണ് പ്രധാനമായും അന്വേഷണം. അന്വേഷണ ഏജന്‍സികള്‍ പുല്‍വാമയിലെത്തി എന്‍ഐഎയുടെയും എന്‍എസ്ജിയുടെയും സംഘങ്ങള്‍ സുരക്ഷാ വീഴ്ചകളെക്കുറിച്ച് വിശദമായി പഠിക്കും.
സുരക്ഷാ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചയുണ്ടായെന്നാണ് പ്രാഥമികമായ നിഗമനം. മുന്നറിയിപ്പുകള്‍ ഗൗരവത്തിലെടുക്കുന്നതില്‍ പരാജയപ്പെട്ടു. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങള്‍ക്കിടെയുണ്ടായ എറ്റവും വലിയ ഭീകരാക്രമണമാണ് പുല്‍വാമയിലുണ്ടായത്. ഇതിനിടാക്കിയ വീഴ്ചകളും സുരക്ഷാപരമായ പഴുതുകളും കണ്ടെത്തിയില്ലെങ്കില്‍ ഭാവിയില്‍ സമാന ആക്രമണങ്ങള്‍ അരങ്ങേറുമെന്നാണ് വിലയിരുത്തല്‍.
ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ദേശീയ അന്വേഷണ ഏജന്‍സിയുടെയും നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്‍റെയും ടീമുകള്‍ കശ്മീരിലെത്തിയിരിക്കുന്നത്. ഇവര്‍ ഉത്തരം തേടുന്ന പ്രധാന ചോദ്യങ്ങല്‍ ഇവയാണ്. പുല്‍വാമ ആക്രമണത്തിന് രണ്ട ദിവസം മുമ്പ് ജെയ്ഷെ മുഹമ്മദ് അഫ്ഗാനിസ്ഥാനില്‍ നിന്ന് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. കാര്‍ ബോംബ് ആക്രമണത്തിന്‍റെ വീഡിയോ ആയിരുന്നു ഇത്.
സമാനമായി ആക്രമണം കശ്മീരില്‍ ഉണ്ടാകുമെന്ന് വീഡിയോയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കശ്മീര്‍ പൊലീസിന്‍റെ ക്രൈംബ്രാഞ്ച് വിഭാഗം ഈ വീഡിയോ വിവിധ സുരക്ഷാ ഏജന്‍സികള്‍ക്ക് കൈമാറിയിട്ടും എന്ത് കൊണ്ട് മുന്‍കരുതല്‍ നടപടികഴ്‍ സ്വീകിരിച്ചില്ല എന്നതാണ് പ്രധാന ചോദ്യം. വന്‍ തോതില്‍ സൈനികരെ കൊണ്ടു പോകുമ്പോള്‍ വിമാനമോ ഹെലികോപ്റ്ററോ ഉപയോഗിക്കാറാണ് പതിവ്.
സുരക്ഷാ ചട്ടങ്ങള്‍ നിഷ്കര്‍ശിക്കുന്നതും അത് തന്നെ. പിന്നെ എന്ത് കൊണ്ട് 2,500 സൈനികരെ ബസുകളില്‍ കൊണ്ടുപോയി. 60 കിലോ ആര്‍ഡിഎക്സ് നിറച്ച് വാഹനവുമായാണ് അദില്‍ അഹമ്മദ് ധര്‍ എന്ന ചാവേര്‍ എത്തിയത്. സ്ഫോടനം നടന്നതിന് 10 കിലോമീറ്റര്‍ അകലെ മാത്രമാണ് അദിലിന‍്റെ വീട്. ഇത്രയും സ്ഫോടവസ്തു എങ്ങിനെ ശേഖരിക്കാനായി, ആരാണ് ഇതിന് സഹായിച്ചത്, ആരുടെയും കണ്ണില്‍പ്പെടാതെ എങ്ങനെ ഇത്രം ദൂരം പിന്നിട്ട് വാഹനം ദേശീയപാതയിലെത്തി.
സ്ഫോടനത്തില്‍ രണ്ട് ബസുകളാണ് തകര്‍ന്നത്. വാഹന വ്യൂഹം പോകുമ്പോള്‍ ഓരോ വാഹനവും തമ്മില്‍ നിശ്ചിത അകലം പാലിക്കണം എന്നാണ് ചട്ടം. ആക്രമണം ഉണ്ടായാല്‍ നാശനഷ്ടം കുറയ്ക്കുകയാണ് ലക്ഷ്യം. എന്ത് കൊണ്ട് ഇതില്‍ പിഴവ് സംഭവിച്ചു? വാഹനവ്യൂഹം കടന്നുപോകുന്നതിന് മുമ്പ് ദേശീയ പാതയില്‍ സുരക്ഷാ പരിശോധന നടത്തിയിരുന്നുവെന്ന് അധികൃതര്‍ ന്യായികരിക്കുന്നു.
അങ്ങനെയെങ്കില്‍ സര്‍വീസ് റോഡ് വഴി മനുഷ്യബോംബിന് എങ്ങനെ ദേശീയ പാതയില്‍ എത്താന്‍ കഴിഞ്ഞു, എന്നിങ്ങനെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കണ്ടെത്തുകയാണ് അന്വേഷണ സംഘങ്ങളുടെ ലക്ഷ്യം. ഇനിയുള്ള ദിവസങ്ങള്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തന്‍ കഴിയുമെന്നാണ് അന്വേഷണ ഏജന്‍സികളുടെ പ്രതീക്ഷ.
ജമ്മു കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹന വ്യൂഹനത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തിന് പുറകേ പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ആക്രണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.