സിറിയയില്‍ ആക്രമണം നടത്തിയവര്‍ ക്രിമിനലുകള്‍: ഇറാന്‍

ടെഹ്റാന്‍: യു.എസ്., യു.കെ.,ഫ്രഞ്ച് സംയുക്ത സേനകളുടെ സിറിയന്‍ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഇറാന്‍ സര്‍ക്കാര്‍ രംഗത്ത് വന്നു. സംയുക്ത സേനകളുടെ ആക്രമണങ്ങള്‍ക്ക് ശക്തമായ പ്രദേശിക പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.

ആക്രമണങ്ങളെ ഇറാനിയന്‍ പരമോന്നത നേതാവ് അലി ഖാമിനായി ശക്തമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ട്രംപും, ഇമ്മാനുവല്‍ മാക്രോണും, തെരേസാ മേയും ക്രിമിനലുകളാണെന്ന് അദ്ദേഹം പറഞ്ഞു. സിറിയന്‍ പ്രസിഡന്‍റ് ബാഷാര്‍ അല്‍ അസദിനെ പിന്തുണയ്ക്കുന്ന സമീപനമാണ് എല്ലാക്കാലത്തും ഇറാന്‍ സ്വീകരിച്ചുപോരുന്നത്.

സിറിയയില്‍ വിമതരെ പിടികൂടാനെന്ന പേരില്‍ സ്വന്തം ജനതയ്ക്ക് മേല്‍ രാസയുധം പ്രയോഗിച്ചുയെന്നരോപിച്ചാണ് അമേരിക്കന്‍ നേതൃത്വത്തില്‍ സിറിയയിലെ മൂന്ന് രാസായുധ കേന്ദ്രങ്ങള്‍ക്ക് നേരെ മിസൈല്‍ ആക്രമണം നടത്തിയത്.

ഇതോടെയാണ് റഷ്യയ്ക്കൊപ്പം നിന്ന് സിറിയന്‍ സര്‍ക്കാരിനെ പിന്‍ന്തുണയ്ക്കുന്ന ഇറാനിയന്‍ സര്‍ക്കാരും മറ്റ് സംഘടനകളും സംഖ്യസേനയ്ക്കെതിരെ രംഗത്തിറങ്ങിയത്.