എട്ടിക്കുളം ജുമുആ മസ്ജിദിൽ ഇന്നും സംഘർഷം സംഘർഷം എപി- ഇകെ വിഭാഗങ്ങൾ തമ്മിൽ പൊലീസിനെതിരെയും അക്രമം
കണ്ണൂർ: എട്ടിക്കുളം ജുമാ മസ്ജിദിൽ വീണ്ടും എപി, ഇകെ സുന്നി വിഭാഗങ്ങൾ തമ്മിൽ സംഘർഷം. ജുമുആ നമസ്കാരം തടയാൻ ഇകെ വിഭാഗമെത്തിയതാണ് സംഘർഷത്തിന് കാരണമായത്. സംഘർഷത്തിനിടെ ഒരു പൊലീസുകാരന് പരിക്കേറ്റു.
എട്ടിക്കുളത്തെ താജുൽ ഉലമ മഖാമിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി എപി ഇകെ വിഭാഗം സുന്നികളുടെ സംഘർഷം നിലനിൽക്കുകയാണ്. വെളളിയാഴ്ച്ച നമസ്കാരമായ ജുമുഅ പുതുതായി തുടങ്ങുന്നതിനെതിരെ നിലവിലുള്ള പള്ളിയിലെ വിശ്വാസികളായ ഇ കെ വിഭാഗം രംഗത്തെത്തിയതാണ് സംഘർഷത്തിന് കാരണം. കഴിഞ്ഞ 2 വെള്ളിയാഴ്ചകളിലായി നടന്ന പ്രതിഷേധമാണ് ഇന്ന് കയ്യേറ്റത്തിൽ കലാശിച്ചത്.
നമസ്കരിക്കുന്നതിനായി വിശ്വാസികൾ പള്ളിയിലേക്ക് കയറവേ പ്രതിഷേധക്കാർ ഇവരെ തടയുകയും ബഹളം വയ്ക്കുകയും ചെയ്യുകയായിരുന്നു. പൊലീസെത്തി ഇടപെട്ടെങ്കിലും വാക്കേറ്റവും പ്രതിഷേധവും സംഘർഷത്തിലേക്ക് എത്തുകയായിരുന്നു. പൊലീസിനെതിരെയും അക്രമമുണ്ടായി. പഴയങ്ങാടി സ്റ്റേഷനിലെ അനിൽകുമാറിനാണ് പരിക്കേറ്റത്. പൊലീസ് ജീപ്പ് അടിച്ചു തകർത്തു. തുടർന്ന് പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. സംഭവത്തിൽ ആറ് പേരെ അറസ്റ്റ് ചെയ്യുകയും 200 പേർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. 8 പേർ നിലവിൽ കസ്റ്റഡിയിലുണ്ട്.
പ്രദേശത്ത് പരമ്പരാഗതമായ പള്ളി നിലനിൽക്കെ പുതുതായി ജുമുഅ തുടങ്ങാനുള്ള നീക്കം വിഭാഗീയതക്കുള്ള ശ്രമമാണെന്നാണ് പ്രതിഷേധക്കാരുടെ വാദം. ആചാരങ്ങൾ തെറ്റിച്ചാണ് നമസ്കാരമെന്നും ഇവർ ആരോപിക്കുന്നുണ്ട്. എന്നാൽ പുറമെ നിന്നുള്ള വിശ്വാസികളുടെ സൗകര്യം കണക്കിലെടുത്താണ് ജുമുഅക്കുള്ള സൗകര്യം തുടങ്ങുന്നതെന്നാണ് താജുൽ ഉലമ മഖാം അധികൃതരുടെ വിശദീകരണം. ഹൈക്കോടതിയെയോ വഖഫ് ബോർഡിനെയോ സമീപിച്ച് നിയമപരമായി വിഷയത്തെ പഠിച്ച് വ്യക്തത വരുത്താൻ പ്രതിഷേധക്കാരോട് പൊലീസ് നിർദേശിച്ചിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് പള്ളിക്ക് സമീപത്തെ കാവൽ ശക്തിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
