എലിപ്പനി പ്രതിരോധ മരുന്നിനെതിരെ വ്യാജ പ്രചാരണം നടത്തിയ കേസില്‍ ജേക്കബ് വടക്കഞ്ചേരിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.  വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ പല വിധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയവര്‍ പ്രതിരോധ മരുന്നുകള്‍ കഴിക്കണമെന്ന നിര്‍ദേശത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് വടക്കാഞ്ചേരി പ്രതിരോധ മരുന്ന് കഴിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.


തിരുവനന്തപുരം: എലിപ്പനി പ്രതിരോധ മരുന്നിനെതിരെ വ്യാജ പ്രചാരണം നടത്തിയ കേസില്‍ ജേക്കബ് വടക്കഞ്ചേരിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. എറണാകുളം ക്രൈം ബ്രാഞ്ച് യൂണിറ്റാണ് കസ്റ്റഡിയിലെടുത്തത്. ചമ്പക്കരയുള്ള ജേക്കബിന്റെ ഓഫീസിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ പല വിധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയവര്‍ പ്രതിരോധ മരുന്നുകള്‍ കഴിക്കണമെന്ന നിര്‍ദേശത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് വടക്കാഞ്ചേരി പ്രതിരോധ മരുന്ന് കഴിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെ നടത്തിയ ആഹ്വാനത്തിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നു. 

സംഭവത്തില്‍ ജേക്കബ് വടക്കഞ്ചേരിക്കെതിരെ കേസെടുക്കാന്‍ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ഡിജിപിക്ക് കത്ത് നല്‍കി. ഡിജിപി കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വടക്കുംചേരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. 

യാതൊരടിസ്ഥാനമില്ലാതെയും ജേക്കബ് വടക്കാഞ്ചേരി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളും മാധ്യമങ്ങളും ഒറ്റക്കെട്ടായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു