കുപ്വാര: സൈനികര്‍ പീഡിപ്പിച്ചിട്ടില്ലെന്ന് ഹന്ദ്വാര പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴി. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയില്‍ പെണ്‍കുട്ടി പറഞ്ഞത് പ്രദേശത്തെ യുവാക്കളാണ് തന്നെ ഉപദ്രവിച്ചതെന്നാണെന്നാണെന്ന് പൊലീസ് പറഞ്ഞു. തന്റെ പിതാവിനൊപ്പമാണ് പെണ്‍കുട്ടി മൊഴി നല്‍കാനെത്തിയത്.

അതേ സമയം പെണ്‍കുട്ടിയെ സൈനികര്‍ പീഡിപ്പിച്ചെന്നാരോപിച്ചു കശ്മീരില്‍അഞ്ച് ദിവസമായി തുടരുന്ന സംഘര്‍ഷത്തിനു അയവു വന്നു. ഇതോടെ ഇതുവരെ തുടര്‍ന്നിരുന്ന നിരോധനങ്ങള്‍ പിന്‍വലിച്ചു. മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും ഉണ്ടായിരുന്ന താല്‍ക്കാലിക വിലക്കും പിന്‍വലിച്ചിട്ടുണ്ട്.

പ്രക്ഷോഭകാരികള്‍ക്കെതിരെ സുരക്ഷ സേന നടത്തിയ വെടിവെപ്പില്‍ അഞ്ച് പേര്‍ മരിച്ച കശ്മീരിലെ ശ്രീനഗര്‍ മേഖലയില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ നീക്കി. അതേ സമയം ഹന്ദ്!വാര, കുപ്വാര എന്നിവിടങ്ങളില്‍ നിയന്ത്രണം തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സംഘര്‍ഷം കൂടുതല്‍ വ്യാപിക്കാതിരിക്കാന്‍ അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍ പട്രോളിംഗ് നടത്തുന്നുണ്ട്.

സംഘര്‍ഷ മേഖലകളിലെ കടകളും പെട്രോള്‍ പമ്പുകളും മറ്റു വ്യാപാര സ്ഥാപനങ്ങളും ഇന്ന് തുറന്നു പ്രവര്‍ത്തിച്ചു. പൊതു, സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. സ്‌കൂള്‍ വിട്ടുവന്ന പെണ്‍കുട്ടിയെ സൈനികര്‍ പീഡിപ്പിച്ചെന്നാരോപിച്ചു നടത്തിയ പ്രകടനത്തിനിടെ സൈന്യം വെടിവച്ചതോടെയാണു സംഘര്‍ഷം ഉടലെടുത്തത്. 

വെടിവയ്പില്‍ രണ്ടു യുവാക്കളും ഒരു സ്ത്രീയും ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. ഇതേത്തുടര്‍ന്നു നടന്ന സംഘര്‍ഷങ്ങളില്‍ രണ്ടുപേര്‍കൂടി മരിച്ചു. മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും ഉപമുഖ്യമന്ത്രി നിര്‍മല്‍ സിംഗും ഇന്നലെ സംഘര്‍ഷമേഖലയായ കുപ്‌വാര സന്ദര്‍ശിച്ചിരുന്നു.