ചെന്നൈ: പുരുട്ചി തലൈവിയുടെ നിര്യാണത്തോടെ തമിഴകം നിശ്ചലമായി.ഏഴു ദിവസത്തെ ദുഖാചരണമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നും തമിഴ് മക്കള്‍ ചെന്നൈയിലേക്ക് വന്നുക്കൊണ്ടിരിക്കുകയാണ്. പതിനായിരങ്ങള്‍ ഒഴുകിയെത്തുമ്പോഴും വലീയ വലിയ സുരക്ഷാ പ്രശ്നങ്ങളില്ലാതെ കാക്കാന്‍ തമിഴ്നാട് പൊലീസിന് കഴിഞ്ഞു.

രാവിലെ ആറുമണിയോടുകൂടിതന്നെ പോയസ് ഗാര്‍ഡനില്‍നിന്നും ജയലളിതയുടെ മൃദദേഹം രാജാജി ഹാളിലേക്ക് കൊണ്ടുവന്നു. ആസമയത്ത് ആംബുലന്‍സിന് പിന്നാലെ നിരവധി പ്രവര്‍ത്തകര്‍ അലമുറയിട്ട് ഓടുന്നുണ്ടായിരുന്നു. രാജാജി ഹാളിന് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. അമ്മയെ അവസാനമായ ഒരുനോക്ക് കാണാന്‍ സാധിക്കാതെ നിരാശരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ പൊലീസിനോട് കയര്‍ത്തു. ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ നോക്കി.

ഏഴ് ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒരാഴ്ച പ്രവര്‍ത്തിക്കില്ല, ഗ്രാമപ്രദേശങ്ങളില്‍നിന്നും പതിനായിരങ്ങള്‍ ഇപ്പോഴും ചെന്നൈയിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്. ബസ്സുകളിലും മറ്റുമായാണ് അണികള്‍ എത്തിയത്. കടുത്ത ദുഖത്തില്‍ പലരും പൊട്ടിക്കരയുന്നുണ്ടായിരുന്നു.

നഗരത്തില്‍ വിവിധയിടങ്ങളില്‍ ബാരിക്കേഡുകള്‍ തീര്‍ത്ത് പൊലീസ് പ്രവര്‍ത്തകരെ നിയന്ത്രിച്ചിരുന്നു. മൂന്ന് കിലോമീറ്റോളം നടന്നാണ് രാജാജി ഹാളിലേക്ക് പ്രവര്‍ത്തകര്‍ എത്തിയത്. ചൈന്നൈ നഗരത്തില്‍ പൊലീസിന്റെയും പാര്‍ട്ടി അണികളുടെയും മാധ്യമങ്ങളുടെയും വാഹങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്.