പാര്‍ലമെന്റ്, നിയമസഭാ തെര‌ഞ്ഞെടുപ്പുകളിലെ സമ്പൂര്‍ണ്ണ തോല്‍വിയോടെ രാഷ്‌ട്രീയ രംഗത്ത് അപ്രസ്കതമായ നിലയിലാണ് ഇപ്പോള്‍ ജെ.ഡി.യു. ഈ രണ്ട് തോല്‍വികളിലും കോണ്‍ഗ്ര്സ കാലുവാരിയെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി. ഉത്തരവാദികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടും ഇതുവരെ കോണ്‍ഗ്രസ് അനങ്ങിയിട്ടില്ലെന്നാണ് ജെ.ഡി.യുവിന്റെ പരാതി. കേരളാകോണ്‍ഗ്രസ് (എം) മുന്നണി വിട്ട സാഹചര്യത്തില്‍ ജെ.ഡി.യുവും പുനരാലോചനയിലാണെന്ന് സൂചനയുണ്ട്. ഘടകക്ഷികളോടുള്ള കോണ്‍ഗ്രസ് നയം മാറ്റാതെ മുന്‍പോട്ട് പോകുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്‌ക്ക് പി ഹാരിസ് പറയുന്നു.

നിയമസഭാ തെര‍ഞ്ഞെടുപ്പ് തോല്‍വി അന്വേഷണ റിപ്പോര്‍ട്ട് എവിടെയാണെന്നും ഷെയ്‌ക്ക് പി ഹാരിസ് ചോദിക്കുന്നു. ഒക്ടോബറില്‍ നടക്കുന്ന പ്ലീനറി യോഗത്തോടെ രാഷ്‌ട്രീയ നിലപാടില്‍ മാറ്റം വരുത്തുന്നതിനെ കുറിച്ചാണ് ജെ.ഡി.യു ആലോചിക്കുന്നത്. നിലവിലെ മുന്നണി സമവാക്യത്തില്‍ വരുന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചാല്‍ വീണ്ടും തിരിച്ചടി കിട്ടുമെന്ന ആശങ്ക പാര്‍ട്ടിക്കുണ്ട്.