സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയാണ് പാരിതോഷികം പ്രഖ്യാപിച്ചത്.

പത്തനംതിട്ട: വെച്ചൂച്ചിറയില്‍നിന്ന് കാണാതായ ജസ്‌ന മരിയ ജെയിംസിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 2 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയാണ് പാരിതോഷികം പ്രഖ്യാപിച്ചത്.

ഇതിനിടെ ബെംഗളുരുവിലെ ധര്‍മാരാമിലെ ആശ്വാസ് ഭവനില്‍ എത്തിയത് ജസ്‌ന അല്ലെന്ന് കേരളാ പോലീസ് സ്ഥിരീകരിച്ചു. ആശ്വാസ് ഭവനില്‍ സുഹൃത്തുമായി എത്തിയത് മലായാളി വിദ്യാര്‍ത്ഥിനിയാണ്. എന്നാല്‍ ഇത് ജസ്‌ന ആയിരുന്നില്ലെന്നും അന്വേഷണസംഘം അറിയിച്ചു. ആശ്വാസ് ഭവനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ജസ്‌നയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 

സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ആശ്വാസ് ഭവനിലെത്തിയത് ജസ്‌ന അല്ലെന്ന് പോലീസ് സ്ഥിരീകരിച്ചത്. ഇവിടെ എത്തിയത് മറ്റൊരു മലയാളി വിദ്യാര്‍ഥിനിയും സുഹൃത്തമാണ് കണ്ടെത്തി. ഇരുവരും പോയ നിംഹാന്‍സ് ആശുപത്രിയിലും അന്വേഷണസംഘം പരിശോധന നടത്തി. 

ജസ്‌നയും സുഹൃത്തും ധര്‍മ്മാരാമിലെ ആശ്വാസ് ഭവനിലെത്തിയെന്ന് നടത്തിപ്പുകാര്‍ കേരളത്തിലെ ജനപ്രതിനിധികളെയാണ് അറിയിച്ചത് ഇതേ തുടര്‍ന്നാണ് അന്വേഷണം സംഘം മൈസൂര്‍ ബംഗ്ലൂരു എന്നിവിടങ്ങളില്‍ തെരച്ചില്‍ തുടങ്ങിയത്. രണ്ട് സംഘങ്ങള്‍ കര്‍ണാടകത്തിലും ഒരു സംഘം കേരളത്തിലും തിരച്ചില്‍ തുടരുകയാണ്. ജസ്‌നയുടെ സഹോദരിയുടെ മോബൈലിലേയ്ക്ക് വന്ന മിസ്സ്ഡ് കോള്‍ കേന്ദ്രികരിച്ചും അന്വേഷണം തുടങ്ങി 

മുണ്ടക്കയം പുഞ്ചവയല്‍ എന്ന സ്ഥലത്ത് ജസ്‌ന നില്‍ക്കുന്നതിന്റെയും ഒരു സ്വകാര്യ ബസ്സില്‍ ജസ്‌ന ഇരിക്കുന്നതിന്റെയും കൂടുതല്‍ ദൃശ്യങ്ങള്‍ പോലീസിന് കിട്ടി. അമ്പത് ദിവസം മുമ്പാണ് ജസ്‌നയെ കാണാതായത്. 

ജസ്‌നക്ക് വേണ്ടിയുള്ള അന്വേഷണം ഫലപ്രദമല്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് തിരുവല്ല ഡിവൈഎസ്സ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ചുമതല ഏറ്റെടുത്തത്. എന്നാല്‍ കാര്യമായ തെളിവുകള്‍ കണ്ടെത്താന്‍ കേരളാ പോലീസിന് കഴിഞ്ഞിട്ടില്ല. ഇതിനിടെ കൊല്ലപ്പെട്ട വിദേശ വനിത ലിഗയുടെ സഹോദരി എലിസ ജസ്‌നയുടെ കുടുംബത്തെ സന്ദര്‍ശിച്ചു.