ജിദ്ദയില്‍ വിമാനത്താവള ടെര്‍മിനല്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. 

ജിദ്ദ: ജിദ്ദയില്‍ വിമാനത്താവള ടെര്‍മിനല്‍ രണ്ട് മാസം കൊണ്ട് പ്രവര്‍ത്തനമാരംഭിക്കും. പുതിയ ടെര്‍മിനല്‍ മേയ് മാസത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് സൗദി സിവില്‍ ഏവിയേഷന്‍ അറിയിച്ചിരിക്കുന്നത്. 

ആദ്യഘട്ടത്തില്‍ ആഭ്യന്തര വിമാങ്ങളാണ് പുതിയ ടെര്‍മിനലില്‍ നിന്നും സര്‍വീസ് നടത്തുക. ആറു ഗേറ്റുകള്‍ തുടക്കത്തില്‍ പ്രവര്‍ത്തിക്കും. ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും എല്ലാ വിമാന സര്‍വീസുകളും പുതിയ ടെര്‍മിനലില്‍ നിന്നായിരിക്കും നടത്തുക.

വര്‍ഷത്തില്‍ മൂന്നു കോടി യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ പുതിയ ടെര്‍മിനലിന് ശേഷിയുണ്ട്. 136 മീറ്ററില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കണ്ട്രോള്‍ ടവര്‍ പുതിയ ടെര്‍മിനലിന്‍റെ പ്രത്യേകതയാണ്. നാല്‍പ്പത്തിയാര് ഗേറ്റുകളും 220 കൗണ്ടറുകളും എണ്‍പത് സെല്‍ഫ് സര്‍വീസ് മെഷിനുകളും ഉണ്ടാകും. 

ഫസ്റ്റ് ക്ലാസ് ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്കായി അഞ്ച് ലോഞ്ചുകള്‍, ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കായി 120 മുറികള്‍ ഉള്ള ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ എന്നിവയും ടെര്‍മിനലില്‍ ഉണ്ടാകും. ആഭ്യന്തര ടെര്‍മിനലിനും ഇന്റര്‍നാഷണല്‍ ടെര്‍മിനലിനും ഇടയില്‍ യാത്ര ചെയ്യാനായി ഇലക്ട്രിക് ഷട്ടില്‍ സര്‍വീസ് ഉണ്ടാകും. 8200 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന നാലുനില പാര്‍ക്കിങ് സൗകര്യവും ഉണ്ടാകും.