സര്‍ക്കാര്‍ നല്‍കിയ ധനസഹായം തിരിച്ചു നല്‍കുമെന്ന് ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍. നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാരില്‍ നിന്ന് കിട്ടിയ ധനസഹായം തിരിച്ചു നല്‍കും. അഞ്ച് പ്രതികളില്‍ ഒരാളെയെങ്കിലും പൊലീസ് പിടികൂടണം. മകനാണ് തനിക്ക് വലുത്. വിശ്വസിക്കുന്ന പാര്‍ട്ടി വിഷമിപ്പിക്കുന്നതില്‍ വേദനയുണ്ടെന്നും അശോകന്‍ പറഞ്ഞു.

അതേസമയം ജിഷ്ണുകേസിലെ ഇടപെടലിനെ ന്യായീകരിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ പത്രപരസ്യത്തില്‍ വാസ്തവ വിരുദ്ധമായ കാര്യങ്ങളെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു . ഡിജിപിയെ കാണാന്‍ വടകരയില്‍ നിന്ന് ആറംഗസംഘമാണ് എത്തിയതെന്ന വാദം തള്ളി വടകരയിൽ നിന്ന് പുറപ്പെട്ടത് 14 അംഗസംഘമാണെന്ന് യാത്രാരേഖകളിലുണ്ട്. ഒരാളൊഴികെ എല്ലാവരും ജിഷ്ണുവിന്‍റെ ബന്ധുക്കളാണ്. സംഭവ ദിവസം തന്നെ കുടുംബാംഗങ്ങളെ എല്ലാവരെയും കാണാൻ സന്നദ്ധനായിരുന്നുവെന്ന് ഡിജിപി പറഞ്ഞിരുന്നെന്ന് ജിഷ്ണുവിന്‍റെ അമ്മാവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.