'അൺടൈറ്റിൽഡ്' എന്ന് പേരിട്ടിരിക്കുന്ന ഇൻസ്റ്റലേഷനിലൂടെ ഭൂമിയുടെ ഭൂതവും ഭാവിയും കോർത്തിണക്കി കലയിലൂടെ വർത്തമാന കാലത്തിന്‍റെ അപകടങ്ങളെ പറ്റി പറയുകയാണ് കലാകാരൻ

കൊച്ചി: അത്രമേൽ നിഗൂഡമായ പ്രപഞ്ച സത്യങ്ങളെ വ്യത്യസ്തമായ കലാസൃഷ്ടികളിലൂടെ അവതരിപ്പിക്കുന്ന കലാകാരനാണ് ജിതീഷ് കല്ലാട്ട്. അധികമാരും പരീക്ഷിക്കാത്ത അവതരണ ശൈലികളിലൂടെ കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന ജിതീഷ് കൊച്ചി ബിനാലെയിലും കൗതുക കാഴ്ചകളൊരുക്കി ശ്രദ്ധാകേന്ദ്രമായി.
നിരത്തിവെച്ചിരിക്കുന്ന കുറേ കൽശിൽപങ്ങൾ... ഇഴജന്തുക്കളുടെയും പക്ഷികളുടെയും സസ്തിനികളുടെയുമെല്ലാം തുറിച്ചു നോക്കുന്ന കണ്ണുകളാണ് ഈ കൽശിൽപങ്ങളിൽ കാഴ്ചക്കാരെ കാത്തിരിക്കുന്നത്..ലോകാവസാനത്തിലേക്കാണ് ഈ കണ്ണുകളത്രയും തുറന്നിരിക്കുന്നതെന്ന് ബോധ്യപ്പെടുന്നതോടെ കാഴ്ചക്കാരുടെ കൗതുകമുണരുകയായി.
ശിലായുഗത്തിൽ മനുഷ്യൻ ഉപയോഗിച്ച ആയുധങ്ങളുടെ രൂപത്തിലുള്ള ഈ ശിൽപ്പങ്ങൾ ഭൂമിക്ക് മേൽ അന്നേ മനുഷ്യർ നടത്തിയ കടന്നു കയറ്റത്തെ യാണ് അടയാളപ്പെടുത്തുന്നത്.
ലോകാവസാന ഘടികാരത്തിന്റെ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന മൺതറയുടെ പുറത്താണ് ഈ ശിൽപങ്ങൾ വെച്ചിരിക്കുന്നത്. ഈ ഘടികാരത്തിലെ 12 മണി സൂചിപ്പിക്കുന്നത് മനുഷ്യ നിർമ്മിതമായ ഒരു വിപത്തിനെയാണ്. 'അൺടൈറ്റിൽഡ്' എന്ന് പേരിട്ടിരിക്കുന്ന ഈ ഇൻസ്റ്റലേഷനിലൂടെ ഭൂമിയുടെ ഭൂതവും ഭാവിയും കോർത്തിണക്കി കലയിലൂടെ വർത്തമാന കാലത്തിന്‍റെ അപകടങ്ങളെ പറ്റി പറയുകയാണ് കലാകാരൻ. ഭൂമിയുടെ ആയുസ്സ് പറയുന്ന ഇൻസ്റ്റലേഷനിലൂടെ കാഴ്ചക്കാരെ വിസ്മയിപ്പിച്ച ജിതീഷ് കല്ലാട്ട് കൊച്ചി ബിനാലെയുടെ മുൻ ക്യുറേറ്റ‌ർ കൂടിയാണ്.