കൊട്ടിയത്ത് കാണാതായ 14 വയസുകാരനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി
കൊല്ലം: കൊട്ടിയത്ത് മൂന്നു ദിവസങ്ങൾക്കുമുമ്പ് കാണാതായ 14 വയസുകാരനെ മരിച്ചനിലയിൽ കണ്ടെത്തി. കൊട്ടിയം സ്വദേശി ജിത്തു ജോബിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരം കുടുംബ വീടിനു സമീപം കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടത്.
കുണ്ടറ എംജിഡിഎച്ച്എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജിത്തുജോബിനെ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കാണാനില്ലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് സ്കെയില്‍ വാങ്ങനായി പോയ മകന് തിരിച്ചെത്തിയില്ലെന്ന് കാട്ടി മാതാപിതാക്കള്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. പത്രങ്ങളില്‍ പരസ്യവും നല്കി.
ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വീടിന് സമീപത്ത് തന്നെയുള്ള പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചതാണെന്നാണ് സൂചന. കയ്യിലും കാലിലുമെല്ലാം വെട്ടേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ജിത്തുവിന്റെ അമ്മ ജയമോളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മകനെ കൊലപ്പെടുത്തിയതാണെന്ന് ജയമോള്‍ പൊലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. മകനുമായി വഴക്കുണ്ടായെന്നും അതിനൊടുവില്‍ കൊലപ്പെടുത്തിയെന്നുമാണ് ജയമോളുടെ പ്രാഥമിക മൊഴി. എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ജയമോളെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ജിത്തുവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.