ജവർലാൽ നെഹ്രു സർവകലാശാലാ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടത് വിദ്യാർത്ഥി സഖ്യത്തിന് കൂറ്റൻ വിജയം. എല്ലാ സീറ്റുകളിലും വ്യക്തമായ ആധിപത്യത്തോടെയാണ് ഇടത് വിദ്യാർത്ഥി സഖ്യം വിജയം ഉറപ്പിച്ചത്. ജനറൽ സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി, പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങളിലേക്കെല്ലാം വൻ ഭൂരിപക്ഷത്തിൽ ഇടത് വിദ്യാർത്ഥി സഖ്യം പ്രതിനിധികൾ വിജയിച്ചു. അതേസമയം, എബിവിപി ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി ഏറ്റുവാങ്ങി
ദില്ലി:ജവർലാൽ നെഹ്രു സർവകലാശാലാ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടത് വിദ്യാർത്ഥി സഖ്യത്തിന് കൂറ്റൻ വിജയം. എല്ലാ സീറ്റുകളിലും വ്യക്തമായ ആധിപത്യത്തോടെയാണ് ഇടത് വിദ്യാർത്ഥി സഖ്യം വിജയം ഉറപ്പിച്ചത്. ജനറൽ സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി, പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങളിലേക്കെല്ലാം വൻ ഭൂരിപക്ഷത്തിൽ ഇടത് വിദ്യാർത്ഥി സഖ്യം പ്രതിനിധികൾ വിജയിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള എബിവിപിയുടെ ശ്രമം തകര്‍ത്താണ് ഇടതുവിദ്യാര്‍ത്ഥി സഖ്യത്തിന്‍റെ വന്‍ വിജയം. അതേസമയം, എബിവിപി ജെഎൻയു സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി ഏറ്റുവാങ്ങി. ഫലപ്രഖ്യാപനം ഉച്ചക്ക് ശേഷം നടക്കും.
ഐസ, എസ്എഫ്ഐ, എഐഎസ്എഫ്, ഡിഎസ്എഫ് എന്നീ ഇടത് വിദ്യാർത്ഥി സംഘടനകൾ സഖ്യമായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഐസ പ്രതിനിധി സായ് ബാലാജി, ജനറൽ സെക്രട്ടറിയായി എസ്എഫ്ഐയുടെ ഐജാസ് അഹമ്മദ്, വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഡിഎസ്എഫിലെ സരിക ചൗധരി, ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് അമുത ജയദീപ് എന്നിവരാണ് വിജിച്ചത്. അമുത മലയാളിയാണ്.
മിക്ക ഡിപ്പാർട്ട്മെന്‍റ് പ്രതിനിധി സ്ഥാനങ്ങളും എബിവിപിക്ക് നഷ്ടപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തും പ്രസിഡന്‍ഷ്യൽ ഡിബേറ്റ് സമയത്തും എബിവിപി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ഇടത് സഖ്യം ആരോപിച്ചു. എബിവിപിയുടെ പ്രതിഷേധത്തെ തുടർന്ന് ഇന്നലെ വോട്ടെണ്ണൽ നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. പരാജയം മണത്തതോടെ വീണ്ടും വോട്ടെടുപ്പ് നടത്തണം എന്നായിരുന്നു എബിവിപിയുടെ ആവശ്യം. എബിവിപി പ്രവർത്തകർ വോട്ടെണ്ണൽ തടയാൻ ശ്രമിക്കുന്നതിന്‍റെ വീഡിയോയും ഇന്നലെ കാന്പസിൽ നിന്ന് പുറത്തുവന്നിരുന്നു. എബിവിപി പ്രതിനിധിയെ അറിയിക്കാതെ വോട്ടെണ്ണൽ തുടങ്ങി എന്നായിരുന്നു ആരോപണം. സ്കൂൾ ഓഫ് ഇന്‍റർനാഷണൽ സ്റ്റഡീസിൽ സൂക്ഷിച്ചിരുന്ന ബാലറ്റ് ബോക്സുകൾ പിടിച്ചെടുക്കാൻ എബിവിപി ശ്രമിച്ചതായും ഇടത് സഖ്യം ആരോപിക്കുന്നു. അതേസമയം തങ്ങളുടെ പ്രതിനിധിയെ അറിയിക്കാതെ വോട്ടെണ്ണൽ തുടങ്ങിയതിൽ സമാധാനപരമായി പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നാണ് എബിവിപിയുടെ വിശദീകരണം. കൗണ്ടിഗ് ഏജന്‍റിനെ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് അയക്കണം എന്നാവശ്യപ്പെട്ട് ഇലക്ഷൻ കമ്മിറ്റി നേരത്തേ തന്നെ അനൗൺസ്മെന്‍റ് നടത്തിയെങ്കിലും പരാജയഭീതിയിൽ ഏജന്‍റിനെ അയക്കാതെ എബിവിപി സംഘർഷത്തിന് ശ്രമിക്കുകയായിരുന്നുവെന്ന് ഇടത് വിദ്യാർത്ഥി സഖ്യം നേതാക്കൾ പറഞ്ഞു. സംഘർഷത്തെ തുടർന്ന് നിർത്തിവച്ച വോട്ടെണ്ണൽ ഇന്ന് രാവിലെ വീണ്ടും തുടങ്ങുകയായിരുന്നു.
ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്‍റായിരുന്ന കനയ്യ കുമാർ, വിദ്യാർത്ഥി യൂണിയൻ പ്രതിനിധികളായിരുന്ന അനിർബൻ ഭട്ടാചാര്യ, ഉമർ ഖാലിദ് എന്നിവരെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തത് മുതൽ ജെഎൻയുവിലെ വിദ്യാർത്ഥി രാഷ്ട്രീയം മുന്പെങ്ങുമില്ലാത്ത വിധം ദേശീയ ശ്രദ്ധ നേടിയിരുന്നു. 2017 ഒക്ടോബറിൽ എബിവിപി പ്രവർത്തകരുമായി ഉണ്ടായ സംഘർഷത്തെ തുടർന്ന് കാണാതായ നജീബ് എന്ന വിദ്യാർത്ഥിയുടെ തിരോധാനം അടക്കമുള്ള വിഷയങ്ങൾ ജെഎൻയു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടതുസംഖ്യം ഉയർത്തിയിരുന്നു. വൈസ് ചാൻസിലർ കുമാറിന്‍റെ നേതൃത്വത്തിലുള്ള സർവകലാശാലാ ഭരണ നേതൃത്വവുമായി അക്കാദമിക്, ഭരണകാര്യ, വിദ്യാർത്ഥിക്ഷേമ വിഷയങ്ങളിൽ നിരന്തര സംഘർഷത്തിലാണ് ഇടത് വിദ്യാർത്ഥി സഖ്യം. ഏതായാലും വൻവിജയം നേടിയ ഇടത് സംഖ്യം കാമ്പസിനുള്ളിൽ ആഘോഷം തുടങ്ങിക്കഴിഞ്ഞു.
