പ്രതിയെ കോടതിയിലെത്തിക്കാന്‍ വൈകി; മജിസ്ട്രേറ്റ് ബെൽറ്റും തൊപ്പിയും അഴിച്ച് നിര്‍ത്തി; പരാതിയുമായി പൊലീസുകാര്‍
ഇന്നലെയാണ് പ്രതിയെ കോടതിയിലെത്തിക്കാന്‍ സമയം വൈകിയതിന് പൊലീസുകാർക്കെതിരെ നടപടിയെടുത്തത്. റൂറൽ ആർ ക്യാമ്പിലെ പൊലീസുകാര്‍ റൂറൽ എസ്പിക്ക് പരാതി നൽകി
നെയ്യാറ്റിന്‍കര: പ്രതികളെ ഹാജരാക്കാൻ വൈകിയതിൻറെപേരിൽ പൊലീസുകാരെ ബെൽറ്റും തൊപ്പിയും ഊരി കോടതിയിൽ നിർത്തിച്ചതായി പരാതി. നെടുമങ്ങാട് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മൂന്നിലെ ജഡ്ജി ജോൺ വർഗ്ഗീസിനെതിരെയാണ് പൊലീസുകാർ തിരുവനന്തപുരം റൂറൽ എസ്പിക്ക് പരാതി നൽകിയത്.
പുളിങ്കുടി റൂറൽ എ ആർ ക്യാമ്പിലെ പൊലീസുകാരായ ജിജി ശ്യാം, നൂറുൽ അമീൻ, വിഷ്ണു എന്നിവരാണ് പരാതി നൽകിയത്. ഇന്നലെയായിരുന്നു സംഭവം. റിമാൻഡ് കാലാവധി നീട്ടുന്നതിനായി മോഷണ കേസിലെ പ്രതികളെയും കൊണ്ടാണ് പൊലീസുകാർ കോടതിയിലെത്തിയത്. ഹാജരാക്കേണ്ട മജിസ്ട്രേറ്റ് കോടതി മൂന്നിലെ ജഡ്ജി അവധിയായിരുന്നു.
കേസ് മൂന്നാം കോടതിയിലേക്ക് മാറ്റിയിരുന്നു. ഇത് വൈകിയാണ് അറിഞ്ഞതെന്നാണ് പൊലീസുകാർ പറയുന്നത്. കേസ് വിളിച്ച സമയത്ത് ഹാജാരാക്കാൻ വൈകിയതിനാണ് നടപടിയെന്നാണ് പരാതി. പരാതിയിൽ അന്വേഷണം നടത്തി ജില്ലാ മജിസ്ട്രേറ്റിൻറെയും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനെയും അറിയിക്കുമെന്ന് റൂറൽ എസ്പി പറഞ്ഞു.