കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍. ട്രൈബ്യൂണലുകളില്‍ അടിസ്ഥാന സൗകര്യം ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു. സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് നല്‍കുന്ന ബംഗ്ലാവും സൗകര്യങ്ങളും ട്രൈബ്യൂണല്‍ അധ്യക്ഷന്‍മാര്‍ക്ക് നല്‍കാനാകില്ലെന്നായിരുന്നു കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിന്‍റെ മറുപടി.


സെന്‍ട്രല്‍ അഡ്മിനിസ്‍ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ അഖിലേന്ത്യാ സമ്മേളനം ഉദ്ഘാടനം ചെയ്യവേയായിരുന്നു കേന്ദ്രസര്‍ക്കാരിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂറിന്‍റെ വിമര്‍ശനം. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനേയും പേഴ്‌സണല്‍കാര്യ മന്ത്രി ജിതേന്ദര്‍ സിംഗിനേയും വേദിയിലിരുത്തിയായിരുന്നു വിമര്‍ശനം. ട്രൈബ്യൂണലുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഭൗതിക സൗകര്യം രാജ്യത്തില്ല. ട്രൈബ്യൂണല്‍ അധ്യക്ഷന്‍മാര്‍ക്ക് സൗകര്യങ്ങള്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. താന്‍ ആവശ്യപ്പെട്ടാലും ട്രൈബ്യൂണലുകളുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ സുപ്രീംകോടതി ജഡ്ജിമാര്‍ തയ്യാറാവുന്നില്ലെന്നും ചീഫ് ജസ്റ്റ് പറഞ്ഞു. ഹൈക്കോടതികളില്‍ 500 ഓളം ജഡ്ജിമാരുടെ ഒഴിവു നികത്താന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല. ജഡ്ജിമാരില്ലാത്തതിനാല്‍ കോടതി മുറികള്‍ ഒഴിഞ്ഞുകിടക്കുന്നു. ജഡ്ജിമാരില്ലാത്തതിനാല്‍ കര്‍ണണ്‍ാകടക ഹൈക്കോടതിയിലെ ഒരു നില അടഞ്ഞ് കിടക്കുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. എന്നാല്‍ ഏറ്റവും കൂടുതല്‍ ജഡ്ജിമാരെ നിയമിക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യയെന്നായിരുന്നു കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിന്‍റെ മറുപടി.

ജഡ്ജിമാരുടെ നിയമനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയ 43 ജഡ്ജിമാരെ കൂടി ഉള്‍പ്പെടുത്തി ജഡ്ജിമാരുടെ പട്ടിക ചീഫ് ജസ്റ്റ് അധ്യക്ഷനായ ബഞ്ച് കേന്ദ്ര സര്‍ക്കാരിന് തിരിച്ചയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രൈബ്യൂണല്‍ വിഷയത്തിലും കേന്ദ്രസര്‍ക്കാരും ചീഫ് ജസ്റ്റിസും നേര്‍ക്കുനേര്‍ വരുന്നത്.