വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടില്ലെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. ആരും വ്യക്തിപരമായി അഴിമതി നടത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്. 

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടില്ലെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. ആരും വ്യക്തിപരമായി അഴിമതി നടത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്. അഴിമതി ആരോപണങ്ങളോടെയുള്ള സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു അന്വേഷണത്തിന് ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ കമ്മീഷനെ നിയോഗിച്ചത്.

സര്‍ക്കാറിന്‍റെ താല്‍പര്യങ്ങള്‍ ബലികഴിക്കപ്പെട്ടു, വിഴിഞ്ഞം കരാര്‍ അദാനി ഗ്രൂപ്പിന് നല്‍കിയതിലും മറ്റ് നടപടിക്രമങ്ങളിലും അഴിമതി നടന്നു തുടങ്ങിയവയായിരുന്നു സിഎജി റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍. ഒന്നര വര്‍ഷത്തോളം നീണ്ട അന്വേഷണത്തിലൊടുവിലാണ് കമ്മീഷന്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

അദാനിയെ മാത്രം പങ്കാളിയായി നിശ്ചയിച്ചതിനെതിരെ സിഎജി റിപ്പോര്‍ട്ടിലെ ആരോപണത്തിനെതിരെയും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നാണ് വിവരം. ആരും ഏറ്റെടുക്കാന്‍ തയ്യാറാകാത്ത അവസ്ഥയിലാണ് അദാനിയെ മാത്രം പങ്കാളിയാക്കിയതെന്നുമാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേപോലെ സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള നഷ്ടമോ ലാഭമോ എന്നതടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്താനുള്ള സമയം ആയിട്ടില്ല. ആദ്യ ഘട്ട കമ്മീഷനിങ് എങ്കിലും നടന്നാല്‍ മാത്രമെ അത്തരം വിലയിരുത്തലുകളിലേക്ക് കടക്കാന്‍ സാധിക്കുകയുള്ളൂ എന്നും ജുഡീഷ്യല്‍ കമ്മീഷന്‍റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

യുഡിഎഫ് സര്‍ക്കാരില്‍ തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന കെ ബാബുവിനെയും മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെയുയും സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തുന്നതായിരുന്നു സിഎജി റിപ്പോര്‍ട്ടും തുടര്‍ന്നുള്ള അന്വേഷണവും. അതേസമയം പുതിയ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുന്നതോടെ യുഡിഎഫിന് അത് പുതിയ ഊര്‍ജമാകുമെന്നാണ് വിലയിരുത്തല്‍.