പൂച്ചകുഞ്ഞുങ്ങള്‍ക്കും നായ്ക്കുട്ടികള്‍ക്കുമൊപ്പം ആടിയും പാടിയും ഗിറ്റാര്‍ വായിച്ചും സമൂഹമാധ്യമങ്ങളില്‍ വൈറലായി ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രായമുള്ള മുത്തശ്ശി. രണ്ട് ലോക മഹായുദ്ധങ്ങള്‍ക്കും ബോളീവിയയില്‍ നടമാടിയ വിപ്ലവങ്ങൾക്കും സാക്ഷിയായ ആളാണ് ജൂലിയ ഫ്‌ലോറസ് കോള്‍ഗ് എന്ന ഈ മുതുമുത്തശ്ശി. 

ബോളീവിയ: പൂച്ചകുഞ്ഞുങ്ങള്‍ക്കും നായ്ക്കുട്ടികള്‍ക്കുമൊപ്പം ആടിയും പാടിയും ഗിറ്റാര്‍ വായിച്ചും സമൂഹമാധ്യമങ്ങളില്‍ വൈറലായി ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രായമുള്ള മുത്തശ്ശി. രണ്ട് ലോക മഹായുദ്ധങ്ങള്‍ക്കും ബോളീവിയയില്‍ നടമാടിയ വിപ്ലവങ്ങൾക്കും സാക്ഷിയായ ആളാണ് ജൂലിയ ഫ്‌ലോറസ് കോള്‍ഗ് എന്ന ഈ മുതുമുത്തശ്ശി. തിരിച്ചറിയല്‍ രേഖയില്‍ ജനന തീയതിഒക്ടോബര്‍ 26, 1900 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുത്തശ്ശിക്കിപ്പോള്‍ 117 വയസ്സും 10 മാസവുമാണ് പ്രായം. 

എന്നാൽ ഗിന്നസ് ബുക്ക് അധികൃതര്‍ക്ക് വയസ്സ് തെളിയിക്കുന്നതിനുള്ള മതിയായ രേഖ ലഭ്യമല്ലാത്തതിനാൽ ഈ മുത്തശ്ശിയെ ലോകത്തിലെ ഏറ്റവും പ്രായമുള്ള മുത്തശ്ശിയായി അംഗീകരിക്കാന്‍ പ്രയാസമാണ്. 1940കൾക്കു മുമ്പ് ബൊളീവിയയിൽ ജനനസർട്ടിഫിക്കറ്റുകൾ നിലവിലില്ലായിരുന്നുവെന്നതാണ് മുത്തശിയുടെ ഗിന്നസ് നേട്ടത്തിന് വെല്ലുവിളിയായത്. പ്രായം കൂടുന്തോറും മുത്തശിയുടെ സ്വഭാവം കുട്ടികളുടേതിന് സമാനമാണെന്നാണ് വീട്ടുകാര്‍ പറയുന്നത്.

പൂവന്‍ കോഴികളും നായ്ക്കളും പൂച്ചക്കുട്ടികളുമാണ് ഈയിടെയായി മുത്തശ്ശിയുടെ ചങ്ങാതിമാര്‍. നാടന്‍പാട്ടുകള്‍ പാടാനും നല്ല കേക്കുകള്‍ കഴിക്കാനുമാണ് ലളിത ജീവിതം നയിക്കുന്ന ഇവര്‍ക്കിഷ്ടമെന്ന് മുത്തശിയുടെ കുടുംബം വിശദമാക്കുന്നു. മുത്തശ്ശിയുടെ മൂത്ത പേരക്കുട്ടിക്ക് 65 വയസാണ് പ്രായം. തന്റെ ചങ്ങാതിമാര്‍ക്കൊപ്പം ആടിപ്പാടുന്ന മുത്തശിയുടെ വീഡിയോ പുറത്ത് വന്ന് കുറഞ്ഞ സമയത്തിനുള്ളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് മുത്തശി ഫേയ്മസായത്.