രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന് ഓര്‍ഡിനന്‍സ്‌ കൊണ്ടുവരാന്‍ സാധിക്കുമെന്ന് ജസ്റ്റിസ് ചെലമേശ്വര്‍. സുപ്രീംകോടതിയിലെ നടപടിക്രമങ്ങള്‍ വൈകിയവേളയിൽ മുമ്പ് പലപ്പോഴും ഇത്തരത്തിൽ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിട്ടുണ്ട്. സമാനമായ രീതി അയോധ്യവിഷയത്തിലും സ്വീകരിക്കാന്‍ തടസങ്ങൾ ഇല്ലെന്നും ചെലമേശ്വർ.

ദില്ലി: അയോധ്യ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന് ഓര്‍ഡിനന്‍സ്‌ കൊണ്ടുവരാന്‍ സാധിക്കുമെന്ന് സുപ്രീംകോടതി മുന്‍ ജസ്റ്റിസ് ജെ.ചെലമേശ്വര്‍. രാമക്ഷേത്രനിര്‍മ്മാണം സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുകയാണെങ്കിലും കേന്ദ്രസര്‍ക്കാറിന് ഓര്‍ഡിനന്‍സ്‌ കൊണ്ടുവരുന്നതില്‍ തടസ്സമില്ലെന്നാണ് ചെലമേശ്വര്‍ വ്യക്തമാക്കി.

സുപ്രീംകോടതിയിലെ നടപടിക്രമങ്ങള്‍ വൈകിയവേളയിൽ മുമ്പ് പലപ്പോഴും ഇത്തരത്തിൽ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിട്ടുണ്ട്. അതിനാൽ, സമാനമായ രീതി അയോധ്യ വിഷയത്തിലും സ്വീകരിക്കാന്‍ തടസങ്ങൾ ഇല്ലെന്നും ചെലമേശ്വര്‍ അഭിപ്രായപ്പെട്ടു. കാവേരി നദി തർക്ക കേസിൽ കർണാടക സർക്കാർ സുപ്രീംകോടതി ഉത്തരവിനെ മറികടന്ന് നിയമം കൊണ്ടുവന്നകാര്യവും അദ്ദേഹം ഓർമിപ്പിച്ചു. മുംബയിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കവെയാണ് ചെലമേശ്വർ ഇക്കാര്യം വ്യക്തമാക്കിയത്. 

ചെലമേശ്വറിന്‍റെ പ്രതികരണം ഇങ്ങനെ: 'സംഭവിച്ചാലും ഇല്ലെങ്കിലും നിയമപരമായി ഓര്‍ഡിനന്‍സ്‌ കൊണ്ടുവരാന്‍ സാധിക്കും. കഴിഞ്ഞ കാലങ്ങളില്‍ സുപ്രീംകോടതിയുടെ തീരുമാനത്തെ ഒഴിവാക്കാന്‍ നിയമനിര്‍മ്മാണം നടത്തിയതൊക്കെ ഓര്‍ത്തുകൊണ്ട് തന്നെയാണ് ഞാന്‍ ഇത് പറയുന്നത്.'