സിബിഐ കേസിൽ നിന്ന് മൂന്നാമതും സുപ്രീംകോടതി ജഡ്ജി പിൻമാറി; അനിശ്ചിതത്വം തുടരുന്നു
സിബിഐ ഡയറക്ടർ എം നാഗേശ്വരറാവുവിനെതിരായ കേസിൽ നിന്ന് ഇത് മൂന്നാം തവണയാണ് ഒരു ജഡ്ജി പിൻമാറുന്നത്. നേരത്തേ ചീഫ് ജസ്റ്റിസും ജസ്റ്റിസ് എ കെ സിക്രിയും കേസിൽ നിന്ന് പിൻമാറിയിരുന്നു.
ദില്ലി: സിബിഐ ഡയറക്ടർ എൻ നാഗേശ്വരറാവുവിനെതിരായ കേസ് കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് എൻ വി രമണയും പിൻമാറി. ഇത് മൂന്നാം തവണയാണ് കേസിൽ നിന്ന് ജഡ്ജിമാർ തുടർച്ചയായി പിൻമാറുന്നത്. നേരത്തേ ചീഫ് ജസ്റ്റിസും രഞ്ജൻ ഗൊഗോയിയും ജസ്റ്റിസ് എ കെ സിക്രിയും കേസിൽ നിന്ന് പിൻമാറിയിരുന്നു.
കാരണമൊന്നും വ്യക്തമാക്കാതെയാണ് ജസ്റ്റിസ് എൻ വി രമണ കേസ് പരിഗണിച്ചപ്പോൾത്തന്നെ ബഞ്ചിൽ നിന്ന് പിൻമാറുകയാണെന്ന് അറിയിച്ചത്. ഇനി കേസ് പരിഗണിക്കേണ്ടത് ആരെന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കണം. രഞ്ജൻ ഗൊഗോയിയും ബഞ്ചിൽ നിന്ന് പിൻമാറുന്നതിന് കാരണമറിയിച്ചിരുന്നില്ല.
പുതിയ സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കാനുള്ള യോഗത്തിൽ പങ്കെടുക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തേ ചീഫ് ജസ്റ്റിസ് കേസിൽ നിന്ന് പിൻമാറിയത്. ഇതിന് ശേഷമാണ് രണ്ടാം നമ്പർ കോടതിയിൽ ജസ്റ്റിസ് സിക്രിയുടെ മുന്നിലേക്ക് ഈ കേസെത്തുന്നത്.
ഇത്തരത്തിൽ കേസിൽ നിന്ന് ജഡ്‍ജിമാർ പിൻമാറുന്നത് ജനങ്ങളുടെ ഇടയിൽ തെറ്റിദ്ധാരണയുണ്ടാക്കുമെന്നും അതിനാൽ തന്നെ കേസ് പരിഗണിക്കണമെന്നും ഹർജിക്കാർക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വാദിച്ചെങ്കിലും ഇത് ജസ്റ്റിസ് സിക്രി പരിഗണിച്ചില്ല.