കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച രീതിയിൽ തന്നെയായിരുന്നു ജസ്റ്റിസ് കെ.എം.ജോസഫ് ഉൾപ്പടെയുള്ള ജഡ്ജിമാരുടെ സത്യപ്രതിജ്ഞ. 

ദില്ലി: ജസ്റ്റിസ് കെ.എം.ജോസഫ് സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. ജസ്റ്റിസുമാരായ ഇന്ദിരാബാനര്‍ജി, വിനീത് സരണ്‍ എന്നിവര്‍ക്ക് ശേഷം മൂന്നാമതായിരുന്നു ജസ്റ്റിസ് ജോസഫിന്‍റെ സത്യപ്രതിജ്ഞ. മൂന്നാം നമ്പര്‍ കോടതിയിൽ ജസ്റ്റിസ് മദൻ ബി ലോക്കൂറിനൊപ്പമായിരുന്നു ജസ്റ്റിസ് ജോസഫിന്‍റെ ആദ്യ ദിനം.

കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച രീതിയിൽ തന്നെയായിരുന്നു ജസ്റ്റിസ് കെ.എം.ജോസഫ് ഉൾപ്പടെയുള്ള ജഡ്ജിമാരുടെ സത്യപ്രതിജ്ഞ. ചീഫ് ജസ്റ്റിസ് കോടതിയിൽ രാവിലെ പത്തര മണിക്കായിരുന്നു ചടങ്ങ്. സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ജസ്റ്റിസ് ജോസഫിന്‍റെ കുടുംബാംഗങ്ങളും കേരള ഹൈക്കോടതിയെ പ്രതിനിധീകരിച്ച് ജസ്റ്റിസുമാരായ അനിൽ നരേന്ദ്രൻ, മുഹമ്മദ് മുസ്താഖ് എന്നിവരും എത്തിയിരുന്നു. 

പരിസ്ഥിതി വിഷയത്തിലെ കേസായാരുന്നു മൂന്നാം നമ്പര്‍ കോടതിയിൽ ജസ്റ്റിസ് മദൻ ബി ലോക്കൂര്‍ അദ്ധ്യക്ഷനായ ബെഞ്ചിൽ ഇരുന്ന് ആദ്യ ദിനം ജസ്റ്റിസ് കെ.എം.ജോസഫ് കേട്ടത്. 2023 മെയ് 5 വരെയാണ് ജസ്റ്റിസ് ജോസഫിന്‍റെ കാലാവധി. ജസ്റ്റിസ് കെഎം.ജോസഫിന്‍റെ സീനിയോറിറ്റി കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിച്ചതിനെതിരെ ഇന്നലെ സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെ കണ്ട് പരാതി അറിയിച്ചിരുന്നു. 

അറ്റോര്‍ണി ജനറൽ കെ.കെ.വേണുഗോപാലിനെ വിളിച്ച് ജഡ്ജിമാരുടെ പ്രതിഷേധം ചീഫ് ജസ്റ്റിസ് അറിയിക്കുകയും ചെയ്തു. എന്നാൽ സീനിയോറിറ്റി തീരുമാനിച്ചതിൽ പിഴവില്ലെന്ന നിലപാടിൽ തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍. ഇത് കേന്ദ്ര സര്‍ക്കാരിന്‍റെ ധിക്കാരമാണെന്നും ഇന്ത്യ ജുഡീഷ്യറിയിലെ കടുത്ത ദിനമാണ് ഇതെന്നും കോണ്‍ഗ്രസ് നേതാവ് കപിൽ സിബൽ പ്രതികരിച്ചു.