നിയമസഭാംഗത്വം റദ്ദാക്കിയതിന് ഉപാധികളോടെ സുപ്രീം കോടതി സ്റ്റേ അനുവദിച്ചതിന് പിന്നാലെ അഴീക്കോട് എംഎല്‍എ നിയമസഭാ സമ്മേളനത്തിന് എത്തി. പുതിയ ലുക്കില്‍ നിയമസഭയിലെത്തിയ കെ. എം. ഷാജിക്ക് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ലഭിച്ചത് ഗംഭീര വരവേല്‍പ്പാണ്.
തിരുവനന്തപുരം: നിയമസഭാംഗത്വം റദ്ദാക്കിയതിന് ഉപാധികളോടെ സുപ്രീം കോടതി സ്റ്റേ അനുവദിച്ചതിന് പിന്നാലെ അഴീക്കോട് എംഎല്‍എ നിയമസഭാ സമ്മേളനത്തിന് എത്തി. പുതിയ ലുക്കില്‍ നിയമസഭയിലെത്തിയ കെ. എം. ഷാജിക്ക് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ലഭിച്ചത് ഗംഭീര വരവേല്‍പ്പാണ്. ഷാജിയെ ഹര്‍ഷാരവത്തോടെ സ്വീകരിച്ച പ്രതിപക്ഷ എംഎല്‍എമാര്‍ ആലിംഗനം ചെയ്ത് തിരികെ വരവ് ആഘോഷമാക്കി. പതിവ് വേഷമായ മുണ്ടും ഷര്‍ട്ടിനും പകരം ജീന്‍സും ഷര്‍ട്ടുമായിരുന്നു കെ.എം. ഷാജിയുടെ വേഷം.
ഇന്നലെയാണ് നിയമസഭാംഗത്വം റദ്ദാക്കിയ നടപടിക്ക് ഉപാധികളോടെ സുപ്രീം കോടതി സ്റ്റേ അനുവദിച്ചത്. ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ചാണ് ഉപാധികളോടെ സ്റ്റേ അനുവദിക്കാമെന്ന് വ്യക്തമാക്കിയത്. നിയമസഭയില്‍ എത്താമെങ്കിലും വോട്ടെടുപ്പുകളില്‍ പങ്കെടുക്കാനാവില്ലെന്നതാണ് ഉപാധികളിലൊന്ന്. സമ്പൂർണ സ്റ്റേ വേണമെന്ന ഷാജിയുടെ ആവശ്യം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ജനുവരിയിലാണ് ഇനി അപ്പീൽ പരിഗണിക്കുക. ഷാജിയുടെ അപ്പീലില്‍ തീരുമാനമെടുക്കുന്നത് വരെയാകും സ്റ്റേയുടെ കാലാവധി. എംഎല്‍എ എന്ന നിലയിലുള്ള ആനുകൂല്യങ്ങള്‍ ഷാജിക്ക് ഉണ്ടാവില്ലെന്നും കോടതി വിശദമാക്കി.
അതേസമയം കെഎം ഷാജിയെ നിയമാസഭാംഗം അല്ലാതാക്കിയ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സ്പീക്കർക്കും സെക്രട്ടറിക്കും കെഎം ഷാജിയുടെ അഭിഭാഷകൻ ഹാരിസ് ബീരാൻ നോട്ടീസയച്ചിരുന്നു. സഭയിൽ ഹാജർ കണക്കാക്കണമെന്നും. സുപ്രീം കോടതി ഉത്തരവ് അംഗീകരിച്ച് ഉടൻ ഉത്തരവ് ഇറക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു. ഇല്ലെങ്കിൽ വിഷയം സുപ്രീം കോടതിയുടെ ശ്രദ്ധയിൽ പെടുത്തും. കോടതി ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പു സഹിതമാണ് വക്കീല്‍ നോട്ടീസയച്ചിരിക്കുന്നത്. കാര്യത്തിന്‍റെ ഗൗരവം മനസിലാക്കി എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്നും സുപ്രിംകോടതി ഉത്തരവിന്‍റെ പകര്‍പ്പ് നോട്ടീസിനൊപ്പം അയക്കുന്നതായും അഭിഭാഷകന്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു.

