ഡിഐസി കെ എന്ന പേരില്‍ കരുണാകരന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ ഒപ്പം നില്‍ക്കുകയും പിന്നീട് കോണ്‍ഗ്രസില്‍ തിരിച്ചെത്തി ഐ ഗ്രൂപ്പിന്റെ ഭാഗമാവുകയും ചെയ്തവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള വിശാല ഐ ഗ്രൂപ്പിലെ അസംതൃപ്തര്‍ പുതിയ ഗ്രൂപ്പ് രൂപീകരണത്തിന്.കെ മുരളീധരന്റെ നേതൃത്വത്തിലാണ് പുതിയ ഗ്രൂപ്പ് രൂപം കൊള്ളുന്നത്. കെ കരുണാകരന്‍ സ്റ്റഡി സെന്റര്‍ എന്ന പേരില്‍ ജില്ലാ തലത്തില്‍ യോഗങ്ങള്‍ സംഘടിപ്പിച്ചാണ് ഗ്രൂപ്പ് സജീവമായി കൊണ്ടിരിക്കുന്നത്. മുന്‍ എംഎല്‍എ എം.എ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ കെ.കരുണാകരന്‍ സ്റ്റഡി സെന്ററിന്റെ ആദ്യ കൂട്ടായ്മ നടന്നു കഴിഞ്ഞു. 

കെ.കരുണാകരന്റെ പേരിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റായാണ് കൂട്ടായ്മക്ക് രൂപം കൊടുത്തിരിക്കുന്നത്. ഡിഐസി കെ എന്ന പേരില്‍ കരുണാകരന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ ഒപ്പം നില്‍ക്കുകയും പിന്നീട് കോണ്‍ഗ്രസില്‍ തിരിച്ചെത്തി ഐ ഗ്രൂപ്പിന്റെ ഭാഗമാവുകയും ചെയ്തവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

യോഗത്തില്‍ പങ്കെടുത്തവരെല്ലാം ജില്ലാതലത്തില്‍ ഐ ഗ്രൂപ്പിന്റെ മുഖങ്ങളാണ്.എന്നാല്‍ കെപിസിസി പുനസംഘടനയില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന പൊതുവികാരം ഇവര്‍ക്കിടയില്‍ ശക്തമാണ്. കൊച്ചിയില്‍ നടന്ന യോഗത്തിന് നേതൃത്വം നല്‍കിയത് കെ കരുണാകരന്റെ സന്തത സഹചാരികളായിരുന്ന മുന്‍ എംഎല്‍എ എംഎ ചന്ദ്രശേഖരനും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം മുഹമ്മദ് കുട്ടിയുമായിരുന്നു. 

പുതിയ ഗ്രൂപ്പെന്ന പരസ്യപ്രഖ്യാപനത്തിന് തയ്യാറല്ലെങ്കിലും അസംതൃപ്തരുടെ ഒത്തുചേരലായാണ് കരുണകാരന്‍ സ്റ്റഡി സെന്ററിന്റെ യോഗങ്ങള്‍ വിലയിരുത്തപ്പെടുന്നത്. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ പഴയ കെ കരുണാകരന്‍ അനുകൂലികള്‍ അസംതൃപ്തരാണ്.കെപിസിസി അദ്ധ്യക്ഷന്‍ എംഎം ഹസന്‍ നയിക്കുന്ന ജനമോചന യാത്ര ജില്ലയെത്തുന്നതോടെ ഗ്രൂപ്പ് രൂപീകരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനാണ് വിമതപക്ഷത്തിന്റെ തീരുമാനം.