വനിതാസംരക്ഷണ മതിലുണ്ടാക്കി; തൊട്ടടുത്ത ദിവസം വനിതാ ഉദ്യോഗസ്ഥക്കെതിരെ നടപടിയുമെടുത്തു: കെ മുരളീധരൻ
പോലീസിന് സംശയം തോന്നിയാൽ ഏത് പാർട്ടിയുടെ ഓഫീസിൽ കേറി റെയ്ഡ് ചെയ്യാനുള്ള അധികാരമുണ്ടെന്ന് കെ മുരളീധരൻ
കോഴിക്കോട്: വനിതാസംരക്ഷണ മതിൽ തീർത്ത പാർട്ടിയാണ് മതിൽ പണിഞ്ഞ് തൊട്ടടുത്ത ദിവസം ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി എടുത്തതെന്ന് കെ മുരളീധരൻ. സി പി എം ഓഫീസ് റെയിഡ് ചെയ്യരുതെന്ന് നിയമമൊന്നുമില്ല. കോൺഗ്രസ് ഭരണകാലത്ത് ഡി സി സി പ്രസിഡന്‍റിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്നൊന്നും ഇത്തരത്തിലുള്ള പ്രശ്നങ്ങളോ ഏതെങ്കിലും ഉദ്യോഗസ്ഥന്‍റെ പേരിൽ നടപടിയോ ഉണ്ടായിട്ടില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
പോക്സോ കേസിലുൾപ്പെട്ട ഡി വൈ എഫ് ഐ നേതാവിനെ രക്ഷിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷന് നേരെ ആക്രമണമുണ്ടായത്. ഇതിനെത്തുടർന്നാണ് വനിതാ പോലീസ് ഉദ്യോഗസ്ഥ സി പി എം ജില്ലാകമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്തതെന്നും മുരളീധരൻ പറഞ്ഞു.
കോൺഗ്രസിന്‍റെ ജില്ലാ നേതാവിനെതിരെ കേസ് വന്നപ്പോൾത്തന്നെ അദ്ദേഹത്തെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തെന്നും മുരളീധരൻ പറഞ്ഞു. പോലീസിന് സംശയം തോന്നിയാൽ ഏത് പാർട്ടിയുടെ ഓഫീസിൽ കേറി റെയ്ഡ് ചെയ്യാനുള്ള അധികാരമുണ്ടെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.