നെയ്യാറ്റിന്‍കര തഹസില്‍ദാറെ ഉപരോധിച്ച കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ജാമ്യം. ഡിസംബര്‍ അഞ്ചിന് വീണ്ടും ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിനിടെ ആയിരുന്നു സംഭവം. 

തിരുവനന്തപുരം: നെയ്യാറ്റിന്‍കര തഹസില്‍ദാറെ ഉപരോധിച്ച കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ജാമ്യം. ഡിസംബര്‍ അഞ്ചിന് വീണ്ടും ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിനിടെ ആയിരുന്നു സംഭവം. നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം കസ്റ്റഡിയില്‍ തന്നെ പീഡിപ്പിക്കുന്നതായി കെ സുരേന്ദ്രന്‍ ആരോപിച്ചു. കോടതിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവരും വഴിയായിരുന്നു സുരേന്ദ്രന്‍ മാധ്യമങ്ങളോട് ഇക്കാര്യങ്ങള്‍ വിളിച്ച് പറഞ്ഞത്. സുരേന്ദ്രനെ കോടതിയിലെത്തിക്കുന്നതറി‍ഞ്ഞ് നിരവധി പ്രവര്‍ത്തകര്‍ കോടതി വളപ്പില്‍ എത്തിയിരുന്നു. കോടതി വളപ്പിലും പ്രവര്‍ത്തകര്‍ നാമജപം നടത്തി. കെ സുരേന്ദ്രനെ പൊലീസ് പൂജപ്പുര സെന്‍ട്രല് ജയിലിലേക്ക് മാറ്റി.

പൊലീസ് കസ്റ്റഡിയില്‍ ക്രൂരമായി പീഡിപ്പിക്കുകയാണ്. പ്രതികാരബുദ്ധിയോടെയാണ് പെരുമാറുന്നത്. രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ശ്രമം നടത്തുന്നു. മനുഷ്യത്വ രഹിതമായാണ് പൊലീസിന്‍റെ പെരുമാറ്റം. പൊതുപ്രവര്‍ത്തകനോട് കാണിക്കേണ്ട യാതൊരു മാന്യതയും പൊലീസ് കാണിക്കുന്നില്ല. തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട കേസില്‍ തന്നോട് ഇത്തരത്തില്‍ പെരുമാറുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം വിവിധ കേസുകളില്‍ ആറോളം പ്രൊഡക്ഷന്‍ വാറണ്ടുകള്‍ നിലനില്‍ക്കുന്നതിനാല്‍ സുരേന്ദ്രന് ജയില്‍ മോചിതനാകാനാവില്ല. ചിത്തിര ആട്ട സമയത്ത് ശബരിമലയില്‍ 52കാരിയെ ആക്രമിച്ച കേസില്‍ ഇന്ന് പത്തനംതിട്ട കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നുണ്ട് ഈ കേസില്‍ ജാമ്യം ലഭിച്ചാലും സുരേന്ദ്രന് പുറത്തിറങ്ങാനാവില്ല.