'ബിജെപി മന്ത്രിയുടെ കയ്യില്‍ നിന്ന് അവാര്‍ഡ് വാങ്ങില്ലെന്നൊക്കെ പറഞ്ഞാല്‍ ഈ ജന്മത്തിൽ പലര്‍ക്കും അത് സാധിക്കില്ല'
- 'ബിജെപി മന്ത്രിയുടെ കയ്യില്‍ നിന്ന് അവാര്‍ഡ് വാങ്ങില്ലെന്നൊക്കെ പറഞ്ഞാല്‍ ഈ ജന്മത്തിൽ പലര്‍ക്കും അവാർഡുവാങ്ങാനാവില്ല'
തിരുവനന്തപുരം: ബിജെപി മന്ത്രിയുടെ കയ്യിൽനിന്ന് അവാർഡുവാങ്ങില്ല എന്നൊക്കെ വാശിപിടിച്ചാൽ പലർക്കും ഈ ജന്മത്തിൽ അവാർഡുവാങ്ങാനുള്ള യോഗം ഉണ്ടാവില്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് യേശുദാസിനെ വിമര്‍ശിക്കുന്നവരെയും അവാര്‍ഡ് സ്വീകരിക്കാതിരുന്നവരെയും പരിഹസിച്ച് സുരേന്ദ്രന്‍ രംഗത്തെത്തിയത്. അവാര്‍ഡ് ദാന ചടങ്ങ് ബഹിഷ്കരിക്കാനുള്ള സ്വാതന്ത്ര്യം പോലെ സ്വീകരിക്കാനുള്ള സ്വാതന്ത്രവുമുണ്ടെന്ന് സുരേന്ദ്ര പോസ്റ്റില്‍ പറയുന്നു.
അവാര്‍ഡ് വാങ്ങിയ യേശുദാസിനെ വിമര്‍ശിക്കുന്നവര്‍ക്ക് രൂക്ഷമായ ഭാഷയിലാണ് സുരേന്ദ്രന്‍ മറുപടി നല‍്കുന്നത്. യേശുദാസിനെപ്പോലെ ലോകം മുഴുവൻ ആദരിക്കുന്ന ഒരു മഹാപ്രതിഭയെ ഇങ്ങനെ നികൃഷ്ടമായ നിലയിൽ അധിക്ഷേപിക്കുന്നത് മഹാവൃത്തികേടാണെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണ്. വ്യത്യസ്തമായ നിലപാടുകൾ സ്വീകരിക്കാനുള്ള പൗരൻറെ സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിൻറെ സവിശേഷത. അവാർഡുദാന ചടങ്ങ് ബഹിഷ്കരിക്കാനുള്ള ചിലരുടെ സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അത് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യവും. അതിൻറെ പേരിൽ യേശുദാസിനെപ്പോലെ ലോകം മുഴുവൻ ആദരിക്കുന്ന ഒരു മഹാപ്രതിഭയെ ഇങ്ങനെ നികൃഷ്ടമായ നിലയിൽ അധിക്ഷേപിക്കുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ മഹാവൃത്തികേടാണ്.
അസഹിഷ്ണുതക്ക് ഒരതിരുണ്ട്. ഇതിനു മുൻപും എത്രയോ കലാകാരൻമാർ മന്ത്രിമാരുടെ കയ്യിൽനിന്ന് അവാർഡ് സ്വീകരിച്ചിട്ടുണ്ട്. ബി.ജെ.പി മന്ത്രിയുടെ കയ്യിൽനിന്ന് അവാർഡുവാങ്ങില്ല എന്നൊക്കെ വാശിപിടിച്ചാൽ പലർക്കും ഈ ജന്മത്തിൽ അവാർഡുവാങ്ങാനുള്ള യോഗം ഉണ്ടാവുകയില്ല. ഈ പ്രതിഷേധം ആദർശപരമെന്നൊന്നും ആരും കരുതുന്നില്ല.
മോദിയോടും ബി. ജെ. പിയോടുമുള്ള ഒരു തരം അടങ്ങാത്ത പകയും മറ്റുചില അധമചിന്തകളും പല രൂപത്തിൽ പുറത്തുവരുന്നതാണ്. അതിനു വേറെ പരിഹാരമൊന്നുമില്ല. ഈ ചൊറിച്ചിലിനു മരുന്നുമില്ല. എന്നാൽ അതിൻറെ മറവിൽ ലോകം ആദരിക്കുന്നവരെ അധിക്ഷേപിച്ചാൽ അതു തിരിച്ചറിയാനുള്ള വിവേകമൊക്കെ ജനങ്ങൾക്കുണ്ടെന്ന് മനസ്സിലാക്കണം.