തീർ‍ത്ഥാടകയെ ആക്രമിക്കാന്‍ ഗൂഡാലോചന നടത്തിയ കേസിൽ കർശന ഉപാധികളോടെ ഇന്നലെയാണ് കെ. സുരേന്ദ്രന് ഹൈക്കോടതി ജാമ്യം നൽകിയത്. 22 ദിവസത്തെ ജയിൽവാസത്തിനുശേഷമാണ് കെ സുരേന്ദ്രൻ പുറത്തിറങ്ങുന്നത്.

തിരുവനന്തപുരം: ബി ജെ പി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ ജയിൽ മോചിതനായി. വന്‍വരവേല്‍പ്പിനൊരുങ്ങി ബി ജെ പി ഒരുക്കിയിരിക്കുന്നത്. 22 ദിവസത്തെ ജയിൽവാസത്തിനുശേഷമാണ് കെ സുരേന്ദ്രൻ പുറത്തിറങ്ങുന്നത്. നിയമലംഘനം നടത്തിയിട്ടില്ലെന്നും ശബരിമല പ്രതിഷേധങ്ങളിൽ പങ്കെടുക്കുമെന്നും കെ.സുരേന്ദ്രൻ പ്രതികരിച്ചു.

തിരുവനന്തപുരം സെൻട്രൽ ജയിലിന് മുന്നിൽ വന്‍ സ്വീകരണമാണ് ബിജെപി നേതാക്കളും പ്രവർത്തകരും നല്‍കിയത്. ബി ജെ പി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിളള അടക്കമുളള നേതാക്കൾ സുരേന്ദ്രനെ സ്വീകരിക്കാനെത്തി. ജയിലിൽ നിന്ന് വാഹന റാലിയുടെ അകമ്പടിയോടെ ആദ്യം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലും ശേഷം എ എൻ രാധാകൃഷ്ണൻ നിരാഹാരം കിടക്കുന്ന സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തലിലേക്കുമാണ് സുരേന്ദ്രന്‍ പോകുക.

ശബരിമലയില്‍ 52 കാരിയായ തീർ‍ത്ഥാടകയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ കേസിൽ കർശന ഉപാധികളോടെ ഇന്നലെയാണ് സുരേന്ദ്രന് ഹൈക്കോടതി ജാമ്യം നൽകിയത്. ജാമ്യ വ്യവസ്ഥകളെല്ലാം ഇന്നലെ വൈകീട്ടോടെ റാന്നി കോടതിയിൽ പൂർത്തികരിച്ചെങ്കിലും ജാമ്യ ഉത്തരവ് തിരുവനന്തപുരത്തെത്തിയപ്പോള്‍ ഏഴു മണി കഴി‌ഞ്ഞതിനാൽ സുരേന്ദ്രന് പുറത്തിറങ്ങാനായില്ല. 

Also Read:കെ സുരേന്ദ്രന് ജാമ്യം; പത്തനംതിട്ട ജില്ലയിൽ കയറാൻ പാടില്ല

സുരേന്ദ്രന്‍റെ അറസ്റ്റ് ബി ജെ പിയില്‍ വലിയ ചേരിതിരിവിനും കാരണമായിയിരുന്നു. അറസ്റ്റിനെതിരെ പാര്‍ട്ടി ശക്തമായി പ്രതികരിച്ചില്ലെന്നായിരുന്നു വി മുരളീധരന്‍ അടക്കമുളളവരുടെ വിമര്‍ശനം. ഇക്കാരണത്താൽ തന്നെ ജയില്‍മോചിതനായെത്തുന്ന സുരേന്ദ്രന് വിവിധ ജില്ലകളില്‍ സ്വീകരണം നല്‍കാനും പാര്‍ട്ടിയില്‍ ആലോചനയുണ്ട്. 

അതേസമയം, ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എ എൻ രാധാകൃഷ്ണൻ നടത്തുന്ന നിരാഹാരം ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നു. ആരോഗ്യസ്ഥിതി മോശമായതിനാല്‍ രാധാകൃഷ്ണന് പകരം മറ്റൊരാള്‍ സമരം ഏറ്റെടുക്കാനും സാധ്യതയുണ്ട്. ശബരിമല സമരത്തെ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റിയതിനെ നേരത്തെ വിമർശിച്ച വി.മുരളീധരൻ എംപിയും ഇന്നലെ സമരപന്തലിൽ എത്തി. ശബരിമല വിഷയം ചൂണ്ടിക്കാട്ടി ഞായറാഴ്ച ക്ലിഫ് ഹൗസിലേക്ക് യുവമോർച്ച മാ‍ർച്ചും സംഘടിപ്പിക്കുന്നുണ്ട്.