തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിലിരിക്കെ ക്രൂരമര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന് നീതിതേടി സഹോദരന്‍ ശ്രീജിത്ത് നടത്തുന്ന സമരത്തില്‍ പിണറായിയെ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജീവിന്‍റെ സഹോദരന്‍ ശീജിത്തിന്‍റെ സമരം 763 ദിവസം പിന്നിടുന്നതുമായി ബന്ധപ്പെട്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് സുരേന്ദ്രന്‍ പിണറായിയെ ന്യായീകരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒരുപാടുപേർ നിർബന്ധിച്ചിട്ടും ശ്രീജിത്തിനെ കാണാൻ മനസ്സാക്ഷിക്കുത്തുകൊണ്ടു താന്‍ പോയില്ലെന്നും എഴുന്നൂറു ദിവസത്തിലധികം ഒരു ചെറുപ്പക്കാരൻ നീതിക്കുവേണ്ടി നിലവിളിച്ചിട്ടും ഇന്നിപ്പോൾ വിലപിക്കുന്ന ആരും തിരിഞ്ഞുനോക്കിയിട്ടില്ലെന്നും സുരേന്ദ്രന്‍ പറയുന്നു. രാഷ്ട്രീയനേതാക്കളും സിനിമാ നടൻമാരും നവമാധ്യമസദാചാരക്കാരും ആരും തിരിഞ്ഞുനോക്കിയിട്ടില്ല. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ എന്നോടുതന്നെ ഏററവും പുച്ഛം തോന്നിയ സംഭവമാണിത്. രമേശ് ചെന്നിത്തല ഇന്നു കാണിച്ചതുപോലുള്ള മനസ്സാക്ഷിയില്ലാത്ത പണിക്കു പോകാൻ പററാത്തതുകൊണ്ടുമാത്രമാണ് പോകാതിരുന്നത്. ചെന്നിത്തലയുടെ കാലത്താണ് ശ്രീജിത്തിൻറെ സഹോദരൻ കൊലചെയ്യപ്പെട്ടത്. അദ്ദേഹത്തിൻറെ പോലീസാണ് എല്ലാം തേച്ചുമാച്ചുകളഞ്ഞതും. ഇക്കാര്യത്തിൽ പിണറായിയെ കുറപ്പെടുത്തുന്നത് ന്യായവുമല്ലെന്നും സുരേന്ദ്രന്‍ പറയുന്നു. സുരേന്ദ്രന്‍റെ പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഒരുപാടുപേർ നിർബന്ധിച്ചിട്ടും ശ്രീജിത്തിനെ കാണാൻ പോയില്ല. മനസ്സാക്ഷിക്കുത്തുകൊണ്ടുതന്നെ. എഴുന്നൂറു ദിവസത്തിലധികം ഒരു ചെറുപ്പക്കാരൻ നീതിക്കുവേണ്ടി നിലവിളിച്ചിട്ടും ഇന്നിപ്പോൾ വിലപിക്കുന്ന ആരും തിരിഞ്ഞുനോക്കിയിട്ടില്ല. രാഷ്ട്രീയനേതാക്കളും സിനിമാ നടൻമാരും നവമാധ്യമസദാചാരക്കാരും ആരും തിരിഞ്ഞുനോക്കിയിട്ടില്ല. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ എന്നോടുതന്നെ ഏററവും പുഛം തോന്നിയ സംഭവമാണിത്. രമേശ് ചെന്നിത്തല ഇന്നു കാണിച്ചതുപോലുള്ള മനസ്സാക്ഷിയില്ലാത്ത പണിക്കു പോകാൻ പററാത്തതുകൊണ്ടുമാത്രമാണ് പോകാതിരുന്നത്. ചെന്നിത്തലയുടെ കാലത്താണ് ശ്രീജിത്തിൻറെ സഹോദരൻ കൊലചെയ്യപ്പെട്ടത്. അദ്ദേഹത്തിൻറെ പോലീസാണ് എല്ലാം തേച്ചുമാച്ചുകളഞ്ഞതും. ഇക്കാര്യത്തിൽ പിണറായിയെ കുറപ്പെടുത്തുന്നത് ന്യായവുമല്ല. ഇങ്ങനെ ഒരുപാടു കേസ്സുകൾ പോലീസ് കേരളത്തിൽ തേച്ചുമാച്ചുകളഞ്ഞിട്ടുമുണ്ട്. എല്ലാ തെളിവുകളും നശിപ്പിച്ചുകളഞ്ഞ ശേഷം സി. ബി. ഐ അന്വേഷിക്കണമെന്നു പറയുന്നതിലും യുക്തിയില്ല. ഈ ഒററയാൾ സമരം കാണാതെ പോയതിൽ ലജ്ജിക്കുന്നു. ശ്രീജിത്തിനോട് ഹൃദയത്തിൽതൊട്ട് ക്ഷമ ചോദിക്കുന്നു.