കണ്ണൂര്‍ സ്വദേശികളായ രേഷ്മയും ഷനിലയുമാണ് മലകയറാനെത്തിയത്. പുലര്‍ച്ചെ നാലരയോടെ പമ്പയില്‍ നിന്നും യാത്ര തിരിച്ച ഇരുവരെയും നീലിമലയില്‍ വെച്ച് പ്രതിഷേധക്കാര്‍ തടയുകയായിരുന്നു.  ശബരിമല ദര്‍ശനത്തിനായി ഒന്‍പത് അംഗ സംഘത്തിനൊപ്പമാണ് രേഷ്മയും ഷനിലയും എത്തിയത്.

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ തടഞ്ഞത് ഗുണ്ടായിസമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇത് പ്രാകൃതമായ നടപടിയെന്നും ഇത്തരം സംഭവങ്ങള്‍ അംഗീകരിക്കാന്‍ ആവില്ലെന്നും മന്ത്രി പറഞ്ഞു. കണ്ണൂര്‍ സ്വദേശികളായ രേഷ്മയും ഷനിലയുമാണ് ഇന്ന് മലകയറാനെത്തിയത്. പുലര്‍ച്ചെ നാലരയോടെ പമ്പയില്‍ നിന്നും യാത്ര തിരിച്ച ഇരുവരെയും നീലിമലയില്‍ വെച്ച് പ്രതിഷേധക്കാര്‍ തടയുകയായിരുന്നു. ശബരിമല ദര്‍ശനത്തിനായി ഒന്‍പത് അംഗ സംഘത്തിനൊപ്പമാണ് രേഷ്മയും ഷനിലയും എത്തിയത്.

മൂന്നേകാല്‍ മണിക്കൂറോളമാണ് ഇവര്‍ക്ക് പ്രതിഷേധത്തെ തുടര്‍ന്ന് നീലിമലയില്‍ നില്‍ക്കേണ്ടി വന്നത്. കനത്ത പ്രതിഷേധം ഉണ്ടായതോടെ തിരിച്ചിറങ്ങണമെന്ന് പൊലീസ് യുവതികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാലയിട്ട് വൃതംനോറ്റ് വന്നത് തിരിച്ചുപോകാനല്ലെന്ന നിലപാടിലായിരുന്നു യുവതികള്‍. ദര്‍ശനം നടത്താനായില്ലെങ്കില്‍ മാല അഴിക്കില്ലെന്നും യുവതികള്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ പ്രതിഷേധം കനത്തതോടെ യുവതികളെ പൊലീസിന്‍റെ ഇടപെടല്‍ മൂലം തിരിച്ചിറക്കുകയായിരുന്നു. പൊലീസ് സുരക്ഷ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് ശബരിമല ദര്‍ശനത്തിന് എത്തിയതെന്നും യുവതികള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രതിഷേധം കനത്തതോടെ യുവതികള്‍ക്ക് തിരിച്ചിറങ്ങേണ്ടി വന്നു. പൊലീസ് ബലംപ്രയോഗിച്ചാണ് തിരിച്ചിറക്കിയതെന്ന് യുവതികള്‍ക്കൊപ്പമുണ്ടായിരുന്ന പുരുഷന്മാര്‍ പറഞ്ഞു.