തിരുവനന്തപുരം: പയ്യന്നൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ ആഹ്ളാദപ്രകടനം നടത്തുന്നു എന്ന് ആരോപിച്ച് ബിജെപി സംസ്ഥാനപ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ പുറത്തുവിട്ട വീഡിയോയെ കുറിച്ച് കണ്ണൂര്‍ എസ്പി അന്വേഷിക്കും. ദൃശ്യങ്ങളുടെ നിജസ്ഥിതിയെ കുറിച്ച് അന്വേഷിക്കാന്‍ ഡിജിപി എസ്‍പിക്ക് നിര്‍ദ്ദേശം നല്‍കി. സിപിഎം പ്രവര്‍ത്തകന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ നടപടി.

അതിനിടെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത് സിപിഎം ആഹ്ളാദപ്രകടനത്തിന്‍റെ വീഡിയോ തന്നെയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ ഇന്നും ആവര്‍ത്തിച്ചു. ഈ പോസ്റ്റിൽ ഉറച്ചു നിൽക്കുന്നതായും പോലീസ് വേണമെങ്കിൽ കേസ് എടുക്കട്ടേയെന്നും ജയിലിൽ പോകാൻ തയ്യാറാണെന്നും കുമ്മനം പറഞ്ഞു.

ഈ ദൃശ്യങ്ങള്‍ വ്യാജമാണെന്നും പരിശോധിച്ച ശേഷം പൊലീസ് കേസെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

കുമ്മനം രാജശേഖരന്‍ പ്രചരിപ്പിച്ച വീഡിയോ വ്യാജമാണെന്നും പൊലീസ് നടപടിയെടുക്കണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇന്ന് ആവശ്യപ്പെട്ടിരുന്നു.