കണ്ണൂര്‍: മട്ടന്നൂരിൽ സിപിഎം പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ നടത്തിയ ഗൂഢാലോചനയെന്ന് സിപിഎം. ഗൂഢാലോചനയുടെ കണക്കുപുസ്തകം കുമ്മനത്തിന്റെ ഓഫീസിൽ കൊടുത്തയക്കുമെന്ന പ്രസ്താവനയുമായി സിപിഎം ജില്ലാനേതാവ് എം സുരേന്ദ്രനും രംഗത്തെത്തി. രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് മട്ടന്നൂർ, ഇരിട്ടി നഗരസഭകളിലും നാല് പഞ്ചായത്തുകളിലും ഹർത്താൽ തുടരുകയാണ്. അതേസമയം, രാഷ്ട്രീയ സംഘർഷങ്ങളിൽ ബിജെപി നേതാക്കൾ ഇന്ന് ഗവർണ്ണറെ കണ്ടു.

ഇന്നലെ രാത്രി വെട്ടേറ്റ ഇരിട്ടിയിലെ ഹോമിയോ ഡോക്ടർ സുധീർ, ശ്രീജിത് എന്നിവർക്ക് ദേഹമാസകലം 20ലധികം വെട്ടുകളുണ്ട്. ഇവർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കഴിഞ്ഞാഴ്ച്ച മാലൂരിൽ അഞ്ച് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റതിന് പിന്നാലെയായിരുന്നു അയ്യല്ലൂരിൽ ഇന്നലെയുണ്ടായ ആക്രമണം. കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച കുമ്മനം രാജശേഖരനും ആർ.എസ്.എസ് നേതാക്കളും നടത്തി. ഗൂഢാലോചനയാണിതെന്നാണ് സിപിഎം നേതാക്കളുടെ ആരോപണം. കടുത്ത പരാമർശങ്ങളാണ് ഇരുപക്ഷത്തും നേതാക്കൾ നടത്തുന്നത്. 

ഇരുവിഭാഗവും ഇനി വിട്ടുവീഴ്ച്ചക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നതിലൂടെ ജില്ലയിൽ നടന്ന സമാധാന ശ്രമങ്ങൾ പാഴാവുകയാണ്. സംഘർഷങ്ങളിൽ പൊലീസ് നടപടികളും ഫലം കാണുന്നില്ല. കണ്ണൂരിലെ അക്രമ സംഭവങ്ങളിൽ ഗവർണറെ കുറ്റപ്പെടുത്തിയ ബിജെപി നേതാക്കൾ, ഇതേ വിഷയത്തിലാണ് ഇന്ന് ഗവർണറെ കണ്ടത്.