ഇറാൻ-ഇസ്രയേൽ യുദ്ധ പശ്ചാത്തലത്തിൽ ഗൾഫ് മേഖല സുരക്ഷിതമാണെന്നും പ്രവാസികൾക്കിടയിൽ ഭീതി പരത്തുന്ന വ്യാജ വാർത്തകളിൽ വിശ്വസിക്കരുതെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബൈ: ഇറാൻ-ഇസ്രയേൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ പ്രതികരണവുമായി ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ ഡയറക്ടറുമായ എം.എ. യൂസഫലി. കെട്ടിച്ചമച്ച കഥകൾ പ്രചരിപ്പിച്ച് പ്രവാസി കുടുംബങ്ങളിൽ ഭീതി പരത്തരുത്. ഗൾഫിലെ നിലവിലെ സാഹചര്യങ്ങൾ സുരക്ഷിതമാണ്. അനാവശ്യമായ ആശങ്കകൾ വേണ്ട. ചില മാധ്യമങ്ങളും സമൂഹ്യ മാധ്യമങ്ങളും സംഭവങ്ങളെ എഐ വച്ച് വരെ പൊലിപ്പിച്ച് ഭീതി പരത്തുന്നുവെന്നും എം എ യൂസഫലി പറഞ്ഞു. ഓരോ മലയാളി കുടുംബത്തിലും ചുരുങ്ങിയത് ഒരാളെങ്കിലും ഗൾഫിലുണ്ടാകും. ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണം. ഈ സാഹചര്യത്തിൽ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് അവരുടെ കുടുംബങ്ങളെ പേടിപ്പിക്കുന്നത് ശരിയല്ലെന്നും എം എ യൂസഫലി.
നമുക്ക് അന്നം തരുന്ന ഈ രാജ്യങ്ങൾ സുരക്ഷിതമായിരിക്കാൻ എല്ലാ മതവിഭാഗത്തിൽപ്പെട്ടവരും പ്രാർഥിക്കണം. ഇവിടുത്തെ ഭരണാധികാരികൾക്കും രാജ്യത്തിനും വേണ്ടി പ്രാർഥിക്കേണ്ടത് നമ്മുടെ കടമയാണ്. ജിസിസി ഭരണാധികാരികൾക്കടക്കം ഏത് സാഹചര്യങ്ങളെയും വെല്ലുവിളിയെയും പ്രതിരോധിക്കാൻ കഴിവും പ്രാപ്തിയും ബുദ്ധിയും സമ്പത്തുമുള്ള ഭരണാധികാരിയാണ് ഇവിടെയുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷയെക്കുറിച്ചും ആർക്കും ആശങ്ക വേണ്ട. യുഎഇ സർക്കാർ അതിനു വേണ്ടിയുള്ള ക്രമീകരണങ്ങളെല്ലാം നടത്തിയിട്ടുണ്ട്. ലുലു ഗ്രൂപ്പിലും മതിയായ ഭക്ഷ്യവസ്തുക്കൾ ഉണ്ട്.
സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഭക്ഷണം കിട്ടാതെയാകുമോ എന്നതിനെക്കുറിച്ചൊന്നും ആർക്കും ആശങ്ക വേണ്ട. യുഎഇ സർക്കാർ അതിനു വേണ്ട ക്രമീകരണങ്ങളൊക്കെ ചെയ്തിട്ടുണ്ട്. എന്റെ കമ്പനിയായ ലുലു ഗ്രൂപ്പിലും മതിയായ ഭക്ഷ്യവസ്തുക്കൾ ഉണ്ട്. സമാധാനത്തിനായി പ്രാർഥിക്കണമെന്നും ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അദ്ദേഹം പറഞ്ഞു.


