ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ പീതാംബരനെ കോടതിയിൽ ഹാജരാക്കി. കാഞ്ഞങ്ങാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്.
കാസര്‍കോട്: കാസര്‍കോട് ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ സി പി എം മുൻ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരനെ കോടതിയിൽ ഹാജരാക്കി. കാഞ്ഞങ്ങാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പീതാംബരനെ ഹാജരാക്കിയത്. ഇതിനിടെ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. വടിവാളും മൂന്ന് ഇരുമ്പു ദണ്ഡുകളുമാണ് തെളിവെടുപ്പില്‍ കണ്ടെത്തിയത്. ആയുധങ്ങള്‍ പീതാംബരന്‍ തിരിച്ചറിഞ്ഞു. പീതാംബരനെ കല്ലിയോട് എത്തിച്ചാണ് തെളിവെടുത്തത്.
അതേസമയം കാസർക്കോട് ഇരട്ടക്കൊല നേരിട്ട് നടപ്പാക്കിയതാണെന്ന് പീതാംബരന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കി. കൃപേഷിനെ ഇരുമ്പ് വടി കൊണ്ട് അടിച്ചു വീഴ്ത്തിയെന്നും, ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് പങ്കില്ലെന്നുമാണ് പീതാംബരന്‍റെ മൊഴി. എന്നാല്‍, ഇരട്ടകൊലപാതകത്തിൽ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി അറസ്റ്റിലായ പീതാംബരന്‍റെ കുടുംബത്തിന്‍റെ ആരോപണം. പാർട്ടി പറയാതെ പീതാംബരൻ കൊല ചെയ്യില്ലെന്ന് ഭാര്യ മഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
Also Read: 'പാർട്ടി പറയാതെ കൊല്ലില്ല'; ഇരട്ട കൊലപാതകത്തില്‍ പീതാംബരന്‍റെ ഭാര്യയുടെ വെളിപ്പെടുത്തൽ
പെരിയ ഇരട്ടക്കൊലക്കേസിൽ സിപിഎം നേതാവായ എ പീതാംബരനടക്കം ആറു പേർ പൊലീസ് കസ്റ്റഡിയിലാണ്. പീതാംബരനും കസ്റ്റഡിയിലുള്ള ആറുപേരും മൊഴിയിലുറച്ചു നിൽക്കുകയാണ്. അതേസമയം, മൊഴി പൂര്‍ണമായി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഇരട്ടക്കൊലപാതകക്കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകുമെന്നാണ് സൂചന.
